കോഴിക്കോട്: സിഗ്നലിൽ ഗതാഗത തടസ്സം സൃഷ്ടിച്ച കാർ മാറ്റിക്കിട്ടാൻ ഹോണടിച്ചതിന് യുവാവ് ഡോക്ടറെ ക്രൂരമായി മർദിച്ചു. സംഭവത്തിൽ പേരാമ്പ്ര പൈതോത്ത് ജിദാത്തിനെ (25) പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഡോക്ടർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ജോലി കഴിഞ്ഞ് വൈകിട്ട് വീട്ടിലേക്ക് മടങ്ങവെ ദാരുണമായ ആക്രമണത്തിന് ഇരയായത്.
സരോവരം ഭാഗത്തു നിന്നെത്തിയ ഡോക്ടർ വയനാട് റോഡ് ക്രിസ്ത്യൻ കോളജ് സിഗ്നൽ ജംക്ഷനിൽനിന്ന് ഇടത്തോട്ടേക്ക് പോകാനിരുന്നതാണ്. എന്നാൽ ഫ്രീ ടേണുള്ള ഇവിടെ ഒരു കാർ മുന്നിൽ തടസ്സം സൃഷ്ടിച്ച് കിടന്നതോടെയാണ് ഡോക്ടർ ഹോൺ മുഴക്കിയത്. കാർ മാറിക്കിട്ടാനായി ഹോൺ മുഴക്കിയത് കേട്ട് പ്രകോപിതനായ മുന്നിലെ കാറിലെ യുവാവ് കാറിൽ നിന്നിറങ്ങി ഡോക്ടറുമായി വഴക്കിട്ടു. എന്നാൽ വഴക്കടിക്കാൻ നിൽക്കാതെ ഡോക്ടർ ഇയാളുടെ കാർ ഓവർടേക്ക് ചെയ്ത് ഓടിച്ചുപോവുകയായിരുന്നു.
തുടർന്ന് പിന്തുടർന്നെത്തിയ യുവാവ് പി ടി ഉഷ റോഡ് ജംക്ഷനിലെത്തിയപ്പോൾ ഡോക്ടറുടെ കാറിന് മുന്നിൽ കാർ കയറ്റിയിട്ട് തടഞ്ഞുനിർത്തി മർദിക്കുകയുമായിരുന്നു.
കാർ നിർത്തുന്നതു കണ്ട് വിവരം അന്വേഷിക്കാൻ ഗ്ലാസ് താഴ്ത്തിയ ഡോക്ടറെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. തുടർന്ന് കാറിൽ നിന്നു വലിച്ചുപുറത്തിട്ടും ആക്രമിച്ചു. മറ്റു വാഹനങ്ങളിലെ യാത്രക്കാരാണ് നിലത്തു വീണ ഡോക്ടറെ രക്ഷിച്ചത്.
നാട്ടുകാർ തടഞ്ഞെങ്കിലും ബഹളത്തിനിടയിൽ ജിദാത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അക്രമം കണ്ടവർ നൽകിയ വാഹന നമ്പറും സിസിടിവി ദൃശ്യവും പരിശോധിച്ചാണ് ഇയാളെ പിടികൂടിയത്. ഡോക്ടറെ ആക്രമിച്ചതിനും വധശ്രമത്തിനുമാണു കേസെടുത്തിരിക്കുന്നത്.
Discussion about this post