കൊച്ചി: യുട്യൂബറുടെ വീട്ടിൽ കയറി ഭീഷണി മുഴക്കിയ സംഭവത്തിൽ നടൻ ബാലയ്ക്ക് എതിരെ പോലീസ് കേസെടുത്തു. ചെകുത്താൻ എന്ന പേരിൽ വീഡിയോകൾ ചെയ്യാറുള്ള അജു അലക്സിനെയാണ് ഇയാൾ താമസിക്കുന്ന സ്ഥലത്തെത്തി നടൻ ബാല ഭീഷണി മുഴക്കിയത്. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൽ ഖാദർ നൽകിയ കേസിലാണ് നടപടി. തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവർത്തിക്ക് കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്.
സന്തോഷ് വർക്കിയെന്ന ആറാട്ട് അണ്ണൻ എന്ന വിളിപ്പേരുള്ളയാളോടൊപ്പമാണ് ബാല എത്തിയത്. ബാല തന്റെ റൂമിൽ വന്നതെന്നും ഒപ്പം രണ്ട് ഗുണ്ടകൾ ഉണ്ടായിരുന്നുവെന്നും അജു അലക്സ് പറഞ്ഞു.
താൻ താമസിക്കുന്ന റൂമിൽ നടൻ ബാല വന്നപ്പോൾ താൻ അവിടെ ഇല്ലായിരുന്നു. അവിടെ താമസിക്കുന്ന തന്റെ സുഹൃത്തിനെതിരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തന്നെ കൊല്ലുമെന്ന് പറഞ്ഞാണ് പോയിരിക്കുന്നത്. വീട്ടിലുള്ള സാധനങ്ങളൊക്കെ വലിച്ചെറിഞ്ഞു. കൂടെ രണ്ട് ഗുണ്ടകൾ ഉണ്ടായിരുന്നെന്നും ആറാട്ട് അണ്ണൻ എന്ന് വിളിക്കുന്ന സന്തോഷ് വർക്കിയെയും കൂട്ടിക്കൊണ്ടാണ് ബാല വന്നതെന്നുമാണ് അജു പറയുന്നത്.
അതേസമയം, സന്തോഷ് വഴി കാണിച്ച് കൊടുക്കാൻ വന്നതാണെന്നും തന്നെ സന്തോഷിന്റെ മൊബൈലിൽ നിന്ന് ഇവർ വിളിച്ചെന്നും അജു പറയുന്നുണ്ട്. സന്തോഷ് അവരുടെ കൈയിലാണെന്ന് തോന്നുന്നു. മുൻപ് ഇയാളെ കൊണ്ട് മാപ്പ് പറയിക്കുന്ന ഒരു വീഡിയോ ബാല കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. അതിനെക്കുറിച്ച് താനിട്ട ഒരു ട്രോൾ വീഡിയോയാണ് ബാലയെ ചൊടിപ്പിച്ചതെന്നാണ് അജുവിന്റെ ആരപോപണം. ആ വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞാണ് ഇപ്പോൾ ബാല ഈ കയ്യാങ്കളിയൊക്കെ കാണിക്കുന്നതെന്ന് അജു അലക്സ് പറഞ്ഞു.
സംഭവത്തിൽ പ്രതികരിച്ച് ബാലയും രംഗത്തെത്തിയിട്ടുണ്ട്. അജു അലക്സ് വീഡിയോകളിൽ ഉപയോഗിക്കുന്ന മോശം ഭാഷയ്ക്കെതിരായ തന്റെ പ്രതികരണമാണ് ഇതെന്നാണ് ബാലയുടെ വാക്കുകൾ. ഒപ്പം അജുവിൻറെ മുറിയിൽ എത്തിയ വീഡിയോയും ബാല പങ്കുവച്ചിട്ടുണ്ട്. നിങ്ങൾ പൊലീസ് സ്റ്റേഷനിൽ പോകും എന്ന് അറിഞ്ഞ് തന്നെയാണ് വീഡിയോ എടുത്തതെന്നും ബാല പറയുന്നു. ‘ചെറിയ കുട്ടികളെ ഓർത്ത് നിങ്ങളുടെ നാവ് കുറച്ച് കുറയ്ക്കൂ. ഇത് മുന്നറിയിപ്പ് അല്ല, തീരുമാനമാണ്’- എന്നാണ് ബാല വീഡിയോയിൽ പറയുന്നത്.
സോഷ്യൽ മീഡിയയിലൂടെയാണ് ബാല വിശദീകരണവുമായി എത്തിയിരിക്കുന്നത്.വിമർശിക്കാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ ചീത്ത വാക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്നും ഇതോടെ നിർത്തിക്കോളണമെന്നുമാണ് ബാല അജുവിന്റെ സുഹൃത്തിനോട് പറുന്നത്.
Discussion about this post