കോവളം: ക്ഷേത്രത്തിൽ വെച്ച് വിവാഹം നടക്കാനിരിക്കെ വേദിയിൽ നിന്നും വധുവിനെ ബലമായി പിടിച്ചു കൊണ്ടുപോയ കായംകുളം പോലീസിന് കോടതിയുടെ തിരിച്ചടി. കായംകുളം സ്വദേശിനിയായ യുവതിയെ കോടതി വരനായ അഖിലിനോടൊപ്പം വിട്ടു.
കോവളം കെഎസ് റോഡ് സ്വദേശിയായ അഖിലുമായി പ്രണയത്തിലായിരുന്ന ആൽഫിയ, ഈ മാസം 16ന് വിവാഹത്തിനായി വീടുവിട്ട് ഇറങ്ങുകയായിരുന്നു. ഇതിനിടെ ആൽഫിയയുടെ കുടുംബം പരാതിയുമായി പോലീസിനെ സമീപിച്ചു. തുടർന്ന് കോവളം പോലീസ് ഇരുകുടുംബങ്ങളോടൊപ്പം നടത്തിയ മധ്യസ്ഥ ചർച്ചയിൽ അഖിലിനോടൊപ്പം ആൽഫിയയെ വിട്ടയയ്ക്കുകയായിരുന്നു.
തുടർന്ന് വിവാഹത്തിനായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് കായംകുളം പോലീസെത്തി ബലപ്രയോഗത്തിലൂടെ പെൺകുട്ടിയെ പിടിച്ചുകൊണ്ട് പോയത്. ഇന്നലെ വൈകിട്ട് കോവളം കെഎസ് റോഡിലെ ക്ഷേത്രത്തിനു മുന്നിൽവച്ചായിരുന്നു സംഭവം. വരനായ അഖിൽ കോവളം കെഎസ് റോഡ് സ്വദേശിയാണ്. ആൽഫിയയെ ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് പോലീസ് വിവാഹ വേദിയിൽനിന്ന് ബലപ്രയോഗത്തിലൂടെ കൊണ്ടുപോയത്.
തുടർന്ന് വിവാഹം നടക്കുന്ന സ്ഥലത്തുനിന്ന് യുവതിയെ കൊണ്ടുപോയെന്ന് വരന്റെ പിതാവ് കോവളം പോലീസിൽ പരാതി നൽകി. 16ാം തീയതി കോവളം പോലീസ് സാന്നിധ്യത്തിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ യുവതിയുടെ ഇഷ്ടാനുസരണം കഴിയാൻ തീരുമാനിച്ചതിനെ തുടർന്ന് ബന്ധുക്കൾ പരാതിയിൽനിന്ന് പിൻമാറിയിരുന്നു. പിന്നാലെയാണ് അഖിലിന്റേയും ആൽഫിയയുടെയും വിവാഹം കെഎസ് റോഡിലെ ക്ഷേത്രത്തിൽവച്ച് നടത്താൻ നിശ്ചയിച്ചത്.
എന്നാൽ ഇരുവരും ക്ഷേത്രത്തിലെത്തിയതിനു പിന്നാലെ അവിടെയെത്തിയ കായംകുളം പോലീസ് പെൺകുട്ടിയെ ബലമായി പിടിച്ചുകൊണ്ടു പോയി കോവളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കോവളം സ്റ്റേഷനിൽവച്ച് ആൽഫിയ അഖിലിനൊപ്പം പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോലീസ് അനുവദിച്ചില്ല.
തുടർന്ന് ബലം പ്രയോഗിച്ച് ആൽഫിയയെ കായംകുളത്തേക്ക് കൊണ്ടുപോയി. കോവളം പൊലീസ് സ്റ്റേഷനു മുന്നിൽവച്ച് ആൽഫിയയെ ബലം പ്രയോഗിച്ച് കാറിൽ കയറ്റാൻ ശ്രമിക്കുന്നതിന്റെ വിഡിയോ പുറത്തെത്തിയിട്ടുണ്ട്.
കായംകുളത്തെത്തിച്ച ശേഷം ആൽഫിയയെ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കുകയായിരുന്നു. ഈ സമയത്ത് അഖിലും സ്ഥലത്തെത്തിയിരുന്നു. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ യുവതിയെ, അവരുടെ ഇഷ്ടാനുസരണം വരനോടൊപ്പം പോകാൻ അനുവദിച്ചു. ഇരുവരുടെയും വിവാഹം നാളെ നടക്കുമെന്നാണ് നിലവിലെ വിവരം.
Discussion about this post