കൽപറ്റ: വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫിസിലെ ടെലിഫോൺ കണക്ഷൻ ബിഎസ്എൻഎൽ വിച്ഛേദിച്ചു. കൂടാതെ ഇന്റർനെറ്റ് കണക്ഷനും റദ്ദാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ഡൽഹി ഓഫീസിൽ നിന്നും ലഭിച്ച നിർദേശത്തിലാണ് നടപടിയെന്ന് ബിഎസ്എൻഎൽ അറിയിച്ചു.
എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ തീരുമാനം കോടതിയുടെ പരിഗണനയിലിരിക്കെ ധൃതിപിടിച്ചു നടത്തുന്ന ഇത്തരം നീക്കങ്ങൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.
അതേസമയം, രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങൾക്ക് എഴുതിയ കത്ത് വീടുകളിൽ വിതരണം ചെയ്തു തുടങ്ങി. അഞ്ച് ദിവസത്തിനുള്ളിൽ മണ്ഡലത്തിലെ മുഴുവൻ വീടുകളിലും കത്ത് എത്തിക്കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ്. എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിച്ച് മുന്നോട്ടു പോകണമെന്ന് രാഹുൽ കത്തിൽ പറയുന്നു.
ഇതിനിടെ, ഈ മാസം 11ന് വയനാട്ടിലെത്തുന്ന രാഹുലിന് വൻ സ്വീകരണം ഒരുക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
Discussion about this post