തേവലക്കര: അധ്യാപികയുടെ മൊബൈൽ ഫോൺ സ്റ്റാഫ് റൂമിൽ നിന്ന് കവർന്ന് സ്കൂളിലെ വാട്സാപ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശങ്ങൾ അയച്ച സംഭവത്തിൽ സംഭവത്തിൽ അധ്യാപകർ പ്രതികൾ. സംഭവത്തിൽ ഒളിവിൽ കഴിയുന്ന 2 അധ്യാപകരെ പ്രതികളാക്കി പോലീസ് കോടതിക്കു റിപ്പോർട്ട് നൽകി.
തേവലക്കര ഗേൾസ് ഹൈസ്കൂളിലെ അധ്യാപകരായ മൈനാഗപ്പള്ളി സ്വദേശി പ്രജീഷ്, തേവലക്കര സ്വദേശി സാദിയ എന്നിവരെയാണ് പ്രതികളായി പോലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
അന്തരിച്ച മുതിർന്ന നേതാവ് ഇ കാസിമിന്റെ മകളും സ്കൂളിലെ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപികയുമായ കെഎസ് സോയയുടെ മൊബൈൽ ഫോൺ കവർന്ന് കെഎസ്ടിഎ ഉൾപ്പെടെയുള്ള വാട്സാപ് ഗ്രൂപ്പുകളിൽ പാർട്ടി നേതാക്കളെയും സ്കൂളിലെ അധ്യാപകരെയും പരാമർശിച്ച് അശ്ലീല സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്നാണ് പരാതി.
ഫോൺ നഷ്ടമായ ഉടൻ തന്നെ അധ്യാപക സിം ബ്ലോക്ക് ചെയ്ത ശേഷം പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ആരോപണ നിഴലിലായ പ്രജീഷും സാദിയയും മൊഴിയെടുക്കാൻ എത്താതെ മുൻകൂർ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു.
സ്കൂളിലെ സിസിടിവി ദൃശ്യങ്ങളും സൈബർ വിദഗ്ധരുടെ സഹായത്തോടെ ഫോണുകളും പരിശോധിച്ച ശേഷം പ്രജീഷ്, സാദിയ എന്നിവരെ പ്രതികളാക്കി കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു പോലീസ്.
പ്രിതകൾ സംഭവത്തിനു ശേഷം ഫോൺ പൂർണമായി നശിപ്പിച്ചെന്നാണ് സൂചന. ഒളിവിൽ കഴിയുന്ന പ്രജീഷ് പാർട്ടി ജില്ലാ കമ്മിറ്റിയംഗത്തിന്റെ കുടുംബാംഗമാണ്. എന്നാൽ പ്രതികൾക്കൊപ്പം പരാതിക്കാരിയായ കെഎസ് സോയയേയും അധ്യാപകനായ സിഎസ് പ്രദീപിനെയും സ്കൂളിലെ അച്ചടക്കത്തിനു വിരുദ്ധമായി പ്രവർത്തിച്ചുവെന്ന കാരണം പറഞ്ഞ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു.
പ്രതികളെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും സിപിഎമ്മിനുള്ളിലെ വിഭാഗീയതയാണു ഇതിനു കാരണമെന്നും പരാതിയുണ്ട്. ഏറെനാളായി അധ്യാപകർ പല ഗ്രൂപ്പുകളായിട്ടാണ് സ്കൂളിൽ പ്രവർത്തിക്കുന്നതെന്നും ഇവർക്കിടയിലുള്ള തർക്കങ്ങളും വൈരാഗ്യവുമാണ് ഫോൺ കവരുന്നതിനും അശ്ലീല സന്ദേശങ്ങൾ അയയ്ക്കുന്നതിലേക്കും എത്തിയതെന്നുമാണ് പോലീസ് നിഗമനം.
Discussion about this post