ആലപ്പുഴ: ചേർത്തല മണ്ണ് പര്യവേഷണ ഓഫീസിലും മുൻസിപ്പാലിറ്റി കൃഷി ഭവനിലും മിന്നൽ പരിശോധന നടത്തി കൃഷി മന്ത്രി പി പ്രസാദ്. ഹാജർ ബുക്കിൽ ഒപ്പിട്ടുമുങ്ങിയ ഉദ്യോഗസ്ഥരെ പിടികൂടി. ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചേർത്തല മണ്ണ് സംരക്ഷണ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനും മന്ത്രി നിർദ്ദേശം നൽകി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രി അപ്രതീക്ഷിതമായി ഓഫീസിലേയ്ക്ക് എത്തിയത്. മണ്ണ് സംരക്ഷണ ഓഫീസിലെ ജീവനക്കാർ കൃത്യനിർവ്വഹണത്തിൽ അലംഭാവം കാണിക്കുന്നുവെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രി മിന്നൽ പരിശോധന നടത്തിയത്.
18 പേർ വേണ്ടിയിരുന്നിട്ടത് മൂന്ന് പേർ മാത്രമായിരുന്നു ഓഫീസിൽ ഹാജരുണ്ടായിരുന്നത്. ഹാജർ ബുക്കിലടക്കം വ്യാപക ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഹാജർ ബുക്കിൽ ഒപ്പിട്ട ശേഷം ഓഫീസിൽ കാണാതിരുന്ന ഓഫീസ് അസിസ്റ്റന്റ് ജയൻ എസ്, വർക്ക് സൂപ്രണ്ട് ലേഖ എ, ക്ലർക്ക് ക്ലമെന്റ് എം.ജെ. എന്നിവർക്കെതിരെയാണ് നടപടി സ്വീകരിക്കാൻ നിർദേശം നൽകിയത്.
Discussion about this post