കാസർകോട്: സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച് ഡോക്ടറായി ചമഞ്ഞ് ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. മധൂർ മായിപ്പാടി സ്വദേശികളായ ദമ്പതിമാരാണ് തട്ടിപ്പിന് ഇരയായത്. കാസർകോട് സൈബർ ക്രൈം പോലീസ് സംഘം ആണ് 19കാരനായ ബറേലിയിലെ മുഹമ്മദ് ഷാരിക്കിനെ അറസ്റ്റ് ചെയ്തത്.
മായിപ്പാടിയിലെ യുവതിയുമായി സാമൂഹികമാധ്യമത്തിലൂടെ സൗഹൃദത്തിലായ ഇയാൾ 2022 സെപ്റ്റംബറിൽ പലതവണയായി ദമ്പതികളിൽ നിന്ന് പണം കൈപ്പറ്റുകയായിരുന്നു. യുവതിയുടെ സഹപാഠിയെന്ന് പറഞ്ഞ് പരിചയം സ്ഥാപിച്ചാണ് വ്യാജ അക്കൗണ്ട് വഴി പണം തട്ടിയത്. യു.കെ.യിൽ ഡോക്ടറാണെന്നാണ് ഇയാൾ ഇവരെ ധരിപ്പിച്ചിരുന്നത്. രണ്ടാമത് കുട്ടിയുണ്ടാകുന്നതിന് മരുന്ന് അയച്ചുതരാമെന്നും ഇയാൾ വാഗ്ദാനം ചെയ്തു. അതിനിടെ യുവതി ഗർഭിണിയായപ്പോൾ വിവരം പ്രതിയെ അറിയിച്ചു.
യുവതിക്കായി സമ്മാനവും 15,000 പൗണ്ടും അയച്ചിട്ടുണ്ടെന്നും തുക കൂടുതലുള്ളതിനാൽ പാഴ്സൽ സർവീസിൽ പിടിച്ചുവെച്ചിരിക്കുകയാണെന്നും വിശ്വസിപ്പിച്ചു. തുടർന്ന് പാഴ്സൽ വിട്ടുകിട്ടാൻ പണം വീണ്ടും ആവശ്യപ്പെട്ടു. തുടർന്ന്, യുവതിയും ഭർത്താവും ചേർന്ന് 7,00,500 രൂപയാണ് പ്രതിക്ക് അയച്ചുകൊടുത്തത്. ഹരിയാണയിലെ ഒൻപത് അക്കൗണ്ടുകൾ വഴിയാണ് പ്രതി പണം സ്വീകരിച്ചത്.
പിന്നീട് പണം ഉത്തർപ്രദേശിലെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. തങ്ങൾ തട്ടിപ്പിന് ഇരയായി എന്ന് തിരിച്ചറിഞ്ഞതോടെ ഒക്ടോബർ 25-ന് യുവതി സൈബർ പോലീസിൽ പരാതി നൽകി. പ്രതി നിരന്തരം ഫോണും നമ്പറും മാറ്റിയെങ്കിലും അന്വേഷണസംഘം ബറേലിയിലെ സിങ്ഹായി മുറാവൻ ഗ്രാമത്തിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
Discussion about this post