ഓച്ചിറ: പാഞ്ഞെത്തിയ ട്രെയിനു മുന്നിൽ പകച്ചു നിന്ന വയോധികയുടെ ജീവൻ രക്ഷിച്ച് പ്ലസ് ടു വിദ്യാർത്ഥികളായ ഇരട്ട സഹോദരന്മാർ. കാഴ്ചക്കാരെ പോലും തരിപ്പിച്ച് നിർത്തുന്ന രക്ഷാപ്രവർത്തനത്തിൽ 67കാരിയായ കൊറ്റമ്പള്ളി കൊട്ടയ്ക്കാട്ട് രത്നമ്മയ്ക്കാണ് പുതുജന്മം ലഭിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 9നു ചങ്ങൻകുളങ്ങര പോംസി റെയിൽവേ ക്രോസിലാണ് സംഭവം നടന്നത്.
കേൾവിപരിമിതിയുള്ള രത്നമ്മ സമീപത്തെ ബന്ധുവീട്ടിലേക്കു പോകുകയായിരുന്നു. ഒരു ട്രെയിൻ പോയ ശേഷം അടുത്ത ട്രെയിൻ വരുന്നതറിയാതെ ലെവൽക്രോസ് കടന്നതാണ് വലിയ അപകടത്തിലേയ്ക്ക് വഴിവെച്ചത്. കേൾവി ശക്തി ഇല്ലാത്തതിനാൽ ആളുകൾ നിലവിളിച്ചതും ലോക്കോ പൈലറ്റ് ഹോൺ മുഴക്കിയതും രത്നമ്മ കേട്ടതുമില്ല.
ട്രെയിനിന്റെ ചലനം കേട്ട് ഒടുവിൽ തിരിഞ്ഞുനോക്കിയെങ്കിലും അമ്പരന്ന രത്നമ്മയ്ക്ക് അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലുമായി. അപ്പോഴാണ് ആദിത്യനും ആദർശും നിലവിളിച്ച് പാളത്തിലേയ്ക്ക് ഓടിയെത്തിയത്. രക്ഷപ്പെടുത്തിയതിനു തൊട്ടുപിന്നാലെ ട്രെയിൻ ഇവരെ കടന്നുപോയി.
എന്നാൽ ഇതിനിടെ രത്നമ്മ കുഴഞ്ഞു വീണു. തുടർന്ന് ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുറുങ്ങപ്പള്ളി കൊച്ചു കളീക്കൽ (ചിന്നമ്പിൽ) ആനന്ദൻ പിള്ള രാജശ്രീ ദമ്പതികളുടെ മക്കളായ ആദർശും ആദിത്യനും തഴവ മഠത്തിൽ ബിജെഎസ്എം എച്ച്എസ്എസിലെ വിദ്യാർഥികളാണ്. സ്കൂളിലേക്കു പോകുകയായിരുന്നു ഇരുവരും.
Discussion about this post