മദ്യം മോഷ്ടിച്ചെന്ന് സംശയിച്ച് മലയാളി ഡോക്ടറുടെ ഫോട്ടോ പ്രചരിച്ച സംഭവത്തിൽ രണ്ട് വർഷത്തിനിപ്പുറം പരസ്യമായി മാപ്പുപറഞ്ഞ് ഓസ്ട്രേലിയൻ പോലീസ്. 2020ൽ നടന്ന സംഭവത്തിൽ നിയമപോരാട്ടത്തിനൊടുവിലാണ് ഡോക്ടർ പ്രസന്നൻ പൊങ്ങണം പറമ്പിലിനോട് പോലീസ് പരസ്യമായി മാപ്പു പറഞ്ഞത്. പ്രസന്നൻ തന്നെയാണ് നിയമപോരാട്ടത്തിലെ വിജയം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
മദ്യഷോപ്പിൽ നിന്ന് റം മോഷണം പോയ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാൾ എന്ന പേരിൽ 2020 മെയ് 15ലാണ് പ്രസന്നന്റെ ചിത്രം ഓസ്ട്രേലിയൻ പോലീസ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഈ വിവരം, ഒരു സുഹൃത്ത് വഴിയാണ് താൻ അറിഞ്ഞതെന്ന് പ്രസന്നൻ പറയുന്നു. ആ കടയിൽ പ്രസന്നൻ പോയിരുന്നു. മദ്യം വാങ്ങിയതിന്റെ ബില്ലും ഉണ്ടായിരുന്നു.
മദ്യം വാങ്ങി പണം കൊടുത്തശേഷം കാറിൽ കയറിയപ്പോൾ വില എടുത്തത് കൂടുതലാണോ എന്ന സംശയം തീർക്കാൻ കൗണ്ടറിലേക്ക് തിരികെ ചെന്നിരുന്നു. എന്നാൽ ഒരാൾ കൗണ്ടറിൽനിന്ന് കുപ്പിയുമെടുത്ത് പോയതായി കടക്കാർ പരാതി നൽകി. വിശദമായ പരിശോധനയ്ക്ക് നിൽക്കാതെയാണ് പോലീസ് പ്രസന്നനെ പ്രതിയാക്കുകയായിരുന്നു.
ഉടൻ തന്നെ, പാക്കൻഹാം പോലീസ് സ്റ്റേഷനിൽ മദ്യം വാങ്ങിയതിന്റെ റെസീപ്റ്റുമായി പോയെങ്കിലും വല്ലാത്ത മുൻവിധിയോടെയാണ് പോലീസ് പെരുമാറിയതെന്നും പ്രസന്നൻ വെളിപ്പെടുത്തി. മാത്രവുമല്ല റെസീപ്റ്റ് കാണിച്ചു കൊടുത്തിട്ടും കുറ്റവാളിയോടെന്ന പോലെയായിരുന്നു പെരുമാറ്റവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെതിരേ ഡോ. പ്രസന്നൻ നടത്തിയ നിയമ പോരാട്ടത്തിലാണ് രണ്ട് വർഷത്തിനിപ്പുറം പോലീസ് മാപ്പ് പറഞ്ഞിരിക്കുന്നത്. വിക്ടോറിയ ലാട്രോബ് റീജണൽ ഹോസ്പിറ്റലിൽ ഡോക്ടറാണ് പ്രസന്നൻ.
Discussion about this post