എടക്കര: താമസിക്കുന്ന വീടും പുരയിടവും ജപ്തി ചെയ്ത് പോകുമെന്നുറപ്പിച്ചിരുന്ന കൃഷ്ണന് താങ്ങായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സഹായത്തിന് മനസറിഞ്ഞ് നന്ദി പറയുകയാണ് ഈ 79കാരൻ. ‘ദൈവമാണ് അദ്ദേഹത്തെ ഇതിനു തോന്നിപ്പിച്ചത്. ഈ സഹായം ഞാനും കുടുംബവും ഒരിക്കലും മറക്കില്ല’ കൃഷ്ണൻ പറയുന്നു.
2019 ഓഗസ്റ്റ് 8ന് ഉണ്ടായ ഉരുൾപൊട്ടലിൽ പോത്തുകല്ല് കവളപ്പാറയ്ക്ക് അടുത്ത് പാതാറിലെ തേവാശേരി കൃഷ്ണന്റെ രണ്ടേക്കർ കൃഷിയിടത്തിൽ പാറകളും മണ്ണും വന്നടിയുകയായിരുന്നു. 45 തെങ്ങ്, 600 കമുക്, 140 റബർ, 100 കൊക്കോ തൈകൾ, 100 വാഴ, 500 വെറ്റിലക്കൊടി തുടങ്ങിയവയെല്ലാം നശിച്ചു പോവുകയും ചെയ്തു. ശേഷിച്ചിരുന്ന വിളകളും താമസിക്കാതെ ഉണക്കം ബാധിച്ചു നശിച്ചു.
കൃഷിയിൽ നിന്നുള്ള ആദായമായിരുന്നു കൃഷ്ണന്റെയും കുടുംബത്തിന്റെയും ഏക വരുമാനം. എന്നാൽ ഉരുൾപൊട്ടലിൽ എല്ലാം തകർന്നടിഞ്ഞു. ഇതോടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാനാവാതെ വീടും പുരയിടവും ജപ്തി നടപടികളിലെത്തി. ഈ ദയനീയാവസ്ഥ വാർത്തകളിലും നിറഞ്ഞു. ഇതോടെയാണ് നടൻ സഹായ ഹസ്തം നീട്ടി രംഗത്ത് വന്നത്.
നിലമ്പൂർ സഹകരണ ഹൗസിങ് സൊസൈറ്റിയിലുള്ള വായ്പ അടയ്ക്കാൻ സുരേഷ് ഗോപിയുടെ ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് 3.5 ലക്ഷം രൂപയാണ് നൽകിയത്. പലിശ ഇളവ് ചെയ്തതോടെ ജപ്തി ഭീഷണി ഒഴിവായി. അർഹതപ്പെട്ടവരെ സഹായിക്കാൻ ആരും ഓടിയെത്തിയില്ലെങ്കിൽ അവസാനമായെങ്കിലും എത്തണമെന്നാണ് തന്റെ നിശ്ചയമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
Discussion about this post