കൊല്ലം: കാണാതായ രണ്ടര വയസുകാരനെ വീടിന് സമീപത്തുതന്നെയുള്ള റബ്ബർ തോട്ടത്തിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. ഒരുപാട് ഉയരത്തിലുള്ള മുതിർന്നവർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത റബ്ബർ തോട്ടത്തിലേക്ക് കുട്ടി തനിച്ച് നടന്നെത്തില്ലെന്ന് അഞ്ചൽ തടിക്കാട് കാഞ്ഞിരത്തറയിലെ ഓരോരുത്തരും പറയുന്നു.
വീടിന്റെ മുക്കാൽ കിലോമീറ്റർ പരിസരത്ത് വെച്ചാണ് രണ്ടര വയസുകാരൻ അഫ്രാനെ കണ്ടെത്തിയതെന്നും എങ്ങനെ കുട്ടി ഇവിടെയെത്തി എന്നതുമാണ് പോലീസിനെ കുഴക്കുന്നത്. കുട്ടിയെ കാണാതായതിനെ തുടർന്ന് പോലീസും ഡോഗ് സ്ക്വാഡും നാട്ടുകാരും എല്ലാം വ്യാപകമായ തിരച്ചിലാണ് നടത്തിയത്. പാതിരാത്രിയിൽ പെയ്ത് പെരുമഴ തെരച്ചിലിനെ ബാധിച്ചെങ്കിലും പുലർച്ചെ രണ്ടുവരെ ഊർജ്ജിതമായി തന്നെ കുട്ടിയെ തേടിയിരുന്നു.
എന്നാൽ അപ്രതീക്ഷിതമായി റബ്ബർ തോട്ടത്തിൽ തന്നെ കുട്ടിയെ പരിക്കുകളോ മറ്റോ കൂടാതെ കണ്ടെത്തിയത് ദുരൂഹത വർധിപ്പിക്കുകയാണ്. കുട്ടിയുടെ വസ്ത്രങ്ങളിൽ നനവ് പറ്റാതിരുന്നതും ആരോഗ്യത്തോടെ തന്നെ കുട്ടിയെ കണ്ടെത്തിയതുമാണ് സംശയത്തിനിടയാക്കുന്നത്. ഇത്രനേരം കൂരാക്കൂരിരുട്ടിൽ കരയാതെ കുട്ടി കഴിഞ്ഞെന്നാണ് എല്ലാവരുടേയും സംശയം. കുട്ടിയുടെ കരച്ചിൽ കേട്ടില്ലെന്ന് തിരച്ചിൽ നടത്തിയ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു.
വെള്ളി വൈകിട്ട് ആറോടെ മുഹമ്മദ് അഫ്രാനെ കാണാതായ ഉടൻ വിവരം സാമൂഹിക മാധ്യമങ്ങളിലും ഫോൺ സന്ദേശങ്ങൾ വഴിയും അതിവേഗം പ്രചരിച്ചു. പ്രദേശവാസികളും സമീപ ഗ്രാമങ്ങളിൽ ഉള്ളവരും ഒഴുകിയെത്തിയിരുന്നു.
ഒടുവിൽ റബ്ബർ വെട്ടാനായി പുലർച്ചെ തോട്ടത്തിലെത്തിയ സുനിൽ എന്ന പ്രദേശവാസിയാണ് കുട്ടിയെ കണ്ടെത്തിയത്. കണ്ണീരുമായി കാത്തിരുന്ന വീട്ടുകാർക്ക് ആശ്വാസമായി വാർത്തയെത്തിയെങ്കിലും കുട്ടിയെ അപായപ്പെടുത്തിയത് ആരാണെന്നാണ് ഇവർക്കും അറിയേണ്ടത്.
വൈകീട്ട് ആറുമണിയോടെ വീട്ടിനുള്ളിൽ നിന്നും കാണാതായ കുട്ടിയെ പിറ്റേദിവസം ഏഴോടെ തൊട്ടടുത്ത് തന്നെ കണ്ടെത്തിയെന്ന വാർത്ത കേൾക്കുമ്പോൾ തന്നെ അസ്വാഭാവികത ഉണ്ടെന്നും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പോലീസ് കരുതുന്നു.
അതേസമയം, പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് അഞ്ചൽ സിഐ പറയുന്നത്.
Discussion about this post