കണ്ണൂർ: ഓടി ആയസുസ് തീർന്ന കെഎസ്ആർടിസി ബസുകളെന്നും തുരുമ്പെടുത്ത് പോവുകയാണ് പതിവ്. ഇത് വൻ നഷ്ടത്തിലേയ്ക്ക് എത്തിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇനി ബസുകൾ തുരുമ്പെടുത്ത് പോവുകയില്ല. കാരണം കേരളത്തിന്റെ സ്വന്തം ആനവണ്ടി എസി സ്വീപ്പറുകളാവുകയാണ്. കെ.എസ്.ആർ.ടി.സി. ആവിഷ്കരിച്ച ‘ബജറ്റ് ടൂറിസം സെല്ലി’ന്റെ നേതൃത്വത്തിലാണ് വിനോദ സഞ്ചാരികൾക്ക് കിടന്നുറങ്ങാനുള്ള സ്ലീപ്പറുകളാക്കി മാറ്റുന്നത്.
ഒരുബസിൽ 16 പേർക്ക് കിടന്നുറങ്ങാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിൽ 116 പേർക്ക് താമസിക്കുന്നതിനുള്ള സൗകര്യം മൂന്നാറിൽ റെഡിയായി. സുൽത്താൻബത്തേരി കെ.എസ്.ആർ.ടി.സി. സ്റ്റേഷനോടനുബന്ധിച്ച് 50 പേർക്കുള്ള സൗകര്യം ഒരുക്കുന്നുണ്ട്.
ഒരാൾക്ക് 100 രൂപയാണ് ഈടാക്കുന്നത്. ഇതോടൊപ്പം ടോയ്ലറ്റ്-ബാത്ത് റും സൗകര്യം സ്റ്റേഷനിൽത്തന്നെ ഒരുക്കു. ഇതിനെല്ലാം പുറമെ, വനം വകുപ്പിന്റെ റസ്റ്റ് ഹൗസുകളും ഉപയോഗപ്പെടുത്തും.
35 ഡിപ്പോകളിൽനിന്ന് 88 പാക്കേജുകളാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. കണ്ണൂരിൽനിന്ന് മൂന്നാറിലേക്കും ആലപ്പുഴയിലേക്കുമുള്ള ട്രിപ്പുകൾ അടുത്തമാസം ആരംഭിക്കുന്നതാണ്. രണ്ടുദിവസത്തെ യാത്രയാണിത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കേന്ദ്രങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രത്യേക പാക്കേജും ഉണ്ട്.
വടക്കൻ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് തെക്കൻ ഭാഗങ്ങളിൽനിന്നുള്ള യാത്രകളും വൈകാതെ ഒരുക്കും. കെ.എസ്.ആർ.ടി.സി. കണ്ണൂർ ഡിപ്പോയിലും താമസത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. യാത്രയ്ക്ക് നേരത്തേ ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ എല്ലായിടത്തും ഏർപ്പെടുത്തും.
കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ കോർത്തിണത്തി, ചുരുങ്ങിയ ചെലവിൽ യാത്രചെയ്യാൻ കഴിയുന്ന സംവിധാനമാണ് ‘ബജറ്റ് ടൂറിസം സെൽ’. വിനോദസഞ്ചാരമേഖലയെ സജീവമാക്കുന്നതോടൊപ്പം, കെ.എസ്.ആർ.ടി.സി.യുടെ വരുമാനം വർധിപ്പിക്കുകകൂടി പദ്ധതിയുടെ ലക്ഷ്യമാണ്. പദ്ധതിയാരംഭിച്ച നവംബർ ഒന്നുമുതൽ ജനുവരി 31 വരെ 700 ട്രിപ്പുകളിലായി കാൽലക്ഷത്തോളംപേർ വിനോദയാത്രയുടെ ഭാഗമായിട്ടുണ്ട്.
Discussion about this post