ആലപ്പുഴ: പിക്കപ്പ് വാനിന്റെ പഞ്ചറായ ടയർ മാറ്റികൊണ്ടിരികെ പാഞ്ഞെത്തിയ ലോറി എടുത്തത് രണ്ട് ജീവൻ. ദേശീയപാതയിൽ ആലപ്പുഴ പൊന്നാംവെളിയിലാണ് അപകടം നടന്നത്. പിക്കപ്പ് വാനിന്റെ ഡ്രൈവറായ എറണാകുളം ചൊവ്വര സ്വദേശി ബിജു, ടയർ മാറ്റാൻ സഹായിക്കാനെത്തിയ വാസുദേവൻ എന്നിവരാണ് ദാരുണമായി മരിച്ചത്. വാസുദേവൻ എത്തിയ സൈക്കിൾ പിക്കപ്പ് വാനിന് സമീപത്തായി തന്നെയുണ്ട്.
രാവിലെ ആറു മണിയോടെയായിരുന്നു അപകടം. കുപ്പിവെള്ള ലോഡുമായി എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ബിജു. ഇതിനിടയിലാണ് ദേശീയപാത പൊന്നാംവെളിയിൽവെച്ച് വാഹനത്തിന്റെ ടയർ പഞ്ചറായത്.
റോഡിനരികിലേക്ക് വാഹനം ഒതുക്കിയിട്ട് ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ ഇതുവഴി സൈക്കിളിൽ വന്ന വാസുദേവൻ ബിജുവിനെ സഹായിക്കാനെത്തി. രണ്ടുപേരും ചേർന്ന് ടയർ മാറ്റികൊണ്ടിരിക്കെ എതിർദിശയിൽ നിന്ന് വന്ന ലോറി ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു.
സംഭവസ്ഥലത്ത് വെച്ചുതെന്നെയാണ് ഇരുവരും മരിച്ചത്. ബിജുവിന്റേയും വാസുദേവന്റേയും മൃതദേഹങ്ങൾ ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. വെളിച്ചക്കുറവ് മൂലം വാഹനം നിർത്തിയിട്ടത് കണ്ടിട്ടില്ല എന്നാണ് ലോറി ഡ്രൈവറുടെ മൊഴി.
Discussion about this post