കൊച്ചി: വധഗൂഡാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യഹർജി ഇന്ന് ഉച്ചയ്ക്ക് 1.45 പരിഗണിക്കാനിരിക്കെ ആലുവ പള്ളിയിലെത്തി പ്രാർത്ഥന നടത്തി നടൻ ദിലീപ്. ദിലീപിന്റേയും കൂട്ടുപ്രതികളുടേയും മുൻകൂർ ജാമ്യ ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ചൂണ്ടി എട്ടേക്കർ സെന്റ് ജൂഡ് പള്ളിയിലാണ് താരം എത്തിയത്.
രാവിലെ 5.40ന് പള്ളിയിലെത്തി നൊവേനയിൽ പങ്കെടുത്ത ദിലീപ് മെഴുകുതിരി കത്തിച്ചും മാല ചാർത്തിയും പ്രാർഥിച്ചാണ് മടങ്ങിയത്. പള്ളിയിൽ സ്ഥിരമായി എത്തുകയും പ്രാർഥിക്കുകയും ചെയ്യാറുള്ള ദിലീപിന് ഇന്ന് നിർണായക ദിനം കൂടിയാണ്. അന്വേഷണത്തിനോട് സഹകരിക്കാത്തതിനാൽ കസ്റ്റഡിയിൽ വേണമെന്നതാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഫോണുകൾ ഹാജരാക്കിയതിന് പിന്നാലെ അന്വേഷണത്തോടെ സഹകരിക്കുന്നുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യഹർജി വേണമെന്ന ആവശ്യം തന്നെയാണ് ദിലീപ് ഉന്നയിക്കുകയെന്നാണ് വിവരം.
ദിലീപിന്റെ രണ്ട് കേസുകളാണ് ഇന്ന് കോടതിയുടെ പരിഗണനയിൽ വരുന്നത്. വധഗൂഡാലോചനക്കേസിൽ ആലുവ മജിസ്ട്രേറ്റ് കോടതിയും ഇന്ന് വാദം കേൾക്കും. നേരത്തെ, ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകളുടെ പാറ്റേൺ കൈമാറുന്നതിന് കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പാറ്റേൺ കൈമാറിയുള്ള പരിശോധന തങ്ങളുടെ സാന്നിധ്യത്തിൽ വേണമെന്ന ആവശ്യം പ്രതിഭാഗം ഉന്നയിച്ചിരുന്നു.
അന്വേഷണ സംഘം ഫോണിൽ തിരിമറി കാണിക്കാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ പാറ്റേൺ കൈമാറിയുള്ള പരിശോധന തങ്ങളുടെ സാന്നിധ്യത്തിൽ വേണമെന്ന ആവശ്യം. ഈ ആവശ്യവും ഇന്ന് കോടതി പരിഗണിക്കും.
Discussion about this post