പാലാ: കോട്ടയത്ത് നിന്നും വിവിധയിടപാടുകൾ നടത്തി നാട്ടുകാരെ കബളിപ്പിച്ച് അഞ്ചുകോടിയുമായി മുങ്ങിയയാൾ 14 വർഷത്തിനുശേഷം പിടിയിൽ. പാലാ നെച്ചിപ്പുഴൂർ മണ്ഡപത്തിൽ പികെ മോഹൻദാസ്(58) ആണ് പിടിയിലായത്. ഇയാളെ ഡൽഹിയിലെ രോഹിണിയിൽ വെച്ചി പാലാ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 14 വർഷമായി വിവിധ സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു മോഹൻദാസ്.
2008 കാലഘട്ടത്തിൽ പാലായിലെ എൽഐസി. ഏജന്റ് ആയിരുന്ന മോഹൻദാസ് ഉപഭോക്താക്കളുടെ പോളിസി തുക അടയ്ക്കാതെ പിരിച്ച പണം ചിട്ടി കമ്പനിയിൽ നിക്ഷേപിക്കുകയായിരുന്നു. പിന്നീട് സ്വന്തം വീടും സ്ഥലവും വിൽപനക്കായി പരസ്യപ്പെടുത്തി പലരുമായും കരാറുണ്ടാക്കി കോടികൾ മുൻകൂറായി വാങ്ങിയെടുക്കുകയും ചെയ്തു.
വഞ്ചിക്കപ്പെട്ടവർ പാലാ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്ന് 2008-ൽ പതിനഞ്ച് വഞ്ചനാകേസുകൾ മോഹൻദാസിനെതിരേ രജിസ്റ്റർ ചെയ്തു. തുടർന്ന് പാലാ പോലീസ് ഇയാളെ അറസ്റ്റുചെയ്തു. കോടതിയിൽനിന്ന് ജാമ്യം നേടിയ മോഹൻദാസ് ഭാര്യയോടും മക്കളോടുമൊപ്പം ഒളിവിൽപോയി.
നേരത്തെ, പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മോഹൻദാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ബി.കോം ബിരുദധാരിയായ മോഹൻദാസും ഭാര്യയും മൂന്ന് വർഷത്തോളം ലുധിയാനയിൽ അധ്യാപകരായി ജോലിചെയ്തു. 2013-ൽ മോഹൻദാസിനെ അന്വേഷിച്ച് പോലീസ് പഞ്ചാബിൽ എത്തി അന്വേഷണം നടത്തി. വിവരമറിഞ്ഞ മോഹൻദാസ് ഡൽഹിയിലേക്ക് കുടുംബസമേതം താമസം മാറ്റി. ഡൽഹിയിൽ പിറവം സ്വദേശി എന്ന് തെറ്റിദ്ധരിപ്പിച്ച് അമ്പലത്തിൽ അക്കൗണ്ടന്റ് ആയി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ഇയാൾക്ക് കുടുംബാംഗങ്ങളുമായോ നാടുമായോ യാതൊരു ബന്ധവുമില്ലായിരുന്നു.
also read- പ്രതികളിൽ ഒരാൾ മാപ്പുസാക്ഷിയാകും; ദിലീപിന് കുരുക്കാൻ സഹായികളെ തന്നെ ഇറക്കി അന്വേഷണസംഘം
മൂന്നുമാസം മുൻപ് ജില്ലാ പോലീസ് മേധാവി ഡി ശിൽപയുടെ നിർദേശപ്രകാരം പാലാ ഡിവൈഎസ്പി ഷാജു ജോസ് പുതിയ അന്വേഷണസംഘം രൂപവത്കരിച്ചതോടെയാണ് പിടികിട്ടാപ്പുള്ളി വലയിലായത്. അന്വേഷണത്തിൽ മോഹൻദാസിന്റെ ഭാര്യയും മക്കളും വിദ്യാഭാസ ആവശ്യത്തിനായി പൊള്ളാച്ചിയിലേക്ക് താമസം മാറ്റിയതറിഞ്ഞു. തുടർന്ന് കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെ നിരവധി ഫോൺേകാളുകൾ പരിശോധിച്ചതിലൂടെ ഡൽഹിയിലെ ഒരു അമ്പലത്തിലെ നമ്പറിൽനിന്ന് ഭാര്യക്കും മക്കൾക്കും ഇടയ്ക്കിടെ കോളുകൾ വരുന്നത് ശ്രദ്ധിച്ചിരുന്നു. തുടർന്നാണ് പോലീസ് അന്വേഷണം ഡൽഹിയിലേക്ക് വ്യാപിപ്പിച്ചതും ഇയാൾ അറസ്റ്റിലായതും.
Discussion about this post