കൊല്ലം: കെ റെയിലിനായി സ്ഥലം ഏറ്റെടുക്കാനുള്ള നീക്കത്തിന് എതിരെ പെട്രോൾ ദേഹത്ത് ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി കൊല്ലത്തെ കുടുംബം. കൊല്ലം കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം. റിട്ട. കെഎസ്ആർടിസി ഉദ്യോഗസ്ഥൻ ജയകുമാറും കുടുംബവുമാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ജയകുമാറും ഭാര്യയും മകളും ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇവരെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
ഇവർ പെട്രോളൊഴിച്ചതിനൊപ്പം കയ്യിൽ ലൈറ്ററും കരുതിയിരുന്നു. സ്ഥലമേറ്റെടുത്താൽ ഈ കുടുംബത്തിന്റെ വീട് പൂർണമായും നഷ്ടപ്പെടും. ഇതിനെ തുടർന്നാണ് കടുത്ത പ്രതിഷേധത്തിന് ജയകുമാറും കുടുംബവും ശ്രമിച്ചത്.
Also Read-ധീരുവുമായി പ്രണയത്തിൽ, ഒളിച്ചോടി താമസിക്കാൻ വീടും വാങ്ങി; ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ വമ്പൻ ട്വിസ്റ്റ്; യഥാർഥ പ്രതി രേഷ്മയുടെ കാമുകൻ ധീരു
അതേസമയം, സമീപത്തെ മറ്റൊരു വീടിന്റെ അടുക്കളയോട് തൊട്ടുചേർന്ന സ്ഥലത്തും കെ റെയിൽ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട കല്ലിടൽ നടന്നു. തുടർന്ന് ഈ വീട്ടിലെ ഗൃഹസ്ഥയും പെൺകുട്ടിയും പ്രതിഷേധവുമായി രംഗത്തെത്തി.
നേരത്തെ തന്നെ ചാത്തന്നൂരിലും മറ്റും സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലത്ത് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. റവന്യൂ അധികൃതർ നേരിട്ടെത്തി പ്രതിഷേധം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ജനങ്ങൾ വഴങ്ങാൻ തയ്യാറായില്ല. ബി.ജെ.പി., കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post