പത്തിരിപ്പാല: പാലക്കാട് പത്തിരിപ്പാല മങ്കര മാങ്കുറുശ്ശിയിൽ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ പെൺകുട്ടിയെ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ധോണി ഉമ്മിനി പുത്തൻവീട്ടിൽ അബ്ദുറഹിമാൻ-കമറുലൈല ദമ്പതികളുടെ മകളും മാങ്കുറുശ്ശി കക്കാട് അത്താണിപറമ്പിൽ മുജീബിന്റെ ഭാര്യയുമായ നഫ്ലയാണ് (19) ആത്മഹത്യ ചെയ്തത്.
നഫ്ലയുടെ സഹോദരൻ നഫ്സലിന്റെ മൊഴിയിലാണ് മങ്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. ആർഡിഒ രാധാകൃഷ്ണന്റെയും ഡിവൈഎസ്പി ഹരിദാസന്റെയും സാന്നിധ്യത്തിൽ തുടർനടപടികൾ സ്വീകരിച്ചു.
വ്യാഴാഴ്ച രാത്രി 8.30നാണ് മുജീബിന്റെ വീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവസമയം മുജീബ് സ്ഥലത്തുണ്ടായിരുന്നില്ല. ഇയാൾ എത്തി നഫ്ലയെ പലതവണ വിളിച്ചിട്ടും മറുപടി ഇല്ലാതായതോടെയാണ് കിടപ്പുമുറിയുടെ വാതിൽ പൊളിച്ച് നോക്കിയത്. തൂങ്ങിനിൽക്കുകയായിരുന്ന നഫ്ലയെ ഉടൻ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി.
നഫ്ല വ്യാഴാഴ്ച വൈകീട്ട് നാലിന് സഹോദരിയെ വിളിച്ചിരുന്നതായി സഹോദരൻ നഫ്സൽ പറഞ്ഞു. നഫ്ലയുടെ ഡയറി പോലീസിന് ലഭിച്ചിട്ടുണ്ട്. ഭർതൃവീട്ടിൽ ഭർത്താവ് ഒഴികെയുള്ളവരിൽനിന്ന് മാനസിക പീഡനമേൽക്കാറുണ്ടെന്ന് സഹോദരൻ നഫ്സൽ പറഞ്ഞു.
വിവാഹം കഴിഞ്ഞിട്ട് പത്ത് മാസമായിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാത്തതുമായി ബന്ധപ്പെട്ടും മനോവിഷമമുണ്ടായിരുന്നെന്നും മങ്കര പോലീസ് പറഞ്ഞു. ഗർഭധാരണത്തിനുള്ള ചികിത്സക്കിടയിലാണ് നഫ്ലയുടെ മരണം. ശനിയാഴ്ച ഡിവൈഎസ്പിക്ക് പരാതി നൽകുമെന്ന് സഹോദരൻ നഫ്സൽ പറഞ്ഞു. മൃതദേഹം നഫ്ലയുടെ സ്വദേശമായ ഉമ്മിനിയിൽ എത്തിച്ച് ഖബറടക്കി.
Discussion about this post