കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന്റെ വീട്ടിലെ മസാജ് സെന്ററിൽ ഒളിക്യാമറ ഘടിപ്പിച്ചിരുന്നെന്ന് വിവരം. മോൻസനെതിരെ പീഡന പരാതി നൽകിയ യുവതി ക്രൈം ബ്രാഞ്ചിനു നൽകിയ മൊഴിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഉന്നതർ പലരും ബ്ലാക് മെയിലിങ് ഭയന്നാണു മോൻസനെതിരെ മൗനം പാലിക്കുന്നതെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.
മോൻസനെതിരെ പോക്സോ കേസ് എടുത്തതിന് പിന്നാലെയാണ് മോൻസന്റെ വീട്ടിലെ ചികിത്സാകേന്ദ്രം സംബന്ധിച്ച് ദുരൂഹതകൾ വർധിക്കുന്നത്. സൗന്ദര്യവർധക ചികിത്സയും മറ്റും ഉണ്ടെങ്കിലും ഇവിടെ മസാജിങ്ങിനാണു ഉന്നതർ എത്തിയിരുന്നതെന്നാണ് വിവരം.
പ്രായപൂർത്തിയാവാത്ത പെൺകുട്ടി ഇവിടെ വെച്ചാണ് മോൻസന്റെയും മറ്റ് ജീവനക്കാരുടെയും പീഡനത്തിന് ഇരയായത്. ചികിത്സാ കേന്ദ്രത്തിനുള്ളിൽ ഒളിക്യാമറ ഘടിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
മോൻസന്റെ ചികിത്സതേടി എത്തിയവർ പലരും ക്യാമറയിൽ പെട്ടിട്ടുണ്ട്. ഇതിൽ ഉന്നതരും ഉണ്ടെന്നാണു ക്രൈംബ്രാഞ്ച് നിഗമനം. മോൻസൺ കോടികൾ തിരിച്ചുനൽകാൻ ഉള്ള പലരും ബ്ലാക് മെയിലിങ് ഭയന്നാണ് പരാതി നൽകാത്തതെന്നാണു വിവരം. മസാജ് സെന്ററിൽ പരിശോധന നടത്തിയ ക്രൈംബ്രാഞ്ച് സംഘം നിരവധി സാധനങ്ങൾ പിടിച്ചെടുത്തു. ഫൊറൻസിക് വിഭാഗവും പരിശോധനയ്ക്ക് എത്തി.
Discussion about this post