കോട്ടയം: മുണ്ടക്കയത്തെ ഉരുൾപ്പൊട്ടൽ കാരണമുണ്ടായ പ്രളയം ഏറെ നാശം വിതച്ചിരുന്നു. അപ്രതീക്ഷിതമായി ദുരന്തം എത്തിയിട്ടും നാട്ടുകാർക്ക് രക്ഷയായത് പുത്തൻചന്തയിലെ ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മയാണ്. 20 ഓളം കുടുംബങ്ങളെയാണ് ഈ കൂട്ടായ്മ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
ഒരു ടയർ ട്യൂബ് മാത്രം ഉപയോഗിച്ചായിരുന്നു ഇവരുടെ രക്ഷാപ്രവർത്തനം. ഈ യുവാക്കളുടെ സമയോചിതമായ ഇടപെടലാണ് മുണ്ടക്കയത്തെ വലിയ ദുരന്തത്തിൽ നിന്നും രക്ഷിച്ചത്. ടയറിൽ രക്ഷാപ്രവർത്തനം നടത്താമെന്നത് ഈ കൂട്ടായ്മയിൽ അംഗമായ ഷമീർ എന്ന ചെറുപ്പക്കാരന്റെതായിരുന്നു.
വെള്ളം കയറിയ ഒരു വീടിന് മുകളിൽ രണ്ട് വയോധികരും കുട്ടികളും കുടുങ്ങിയെന്ന ആദ്യ വിവരം ലഭിച്ചപ്പോഴാണ് ടയറിൽ രക്ഷാപ്രവർത്തനം നടത്തിയാലോ എന്ന് ആദ്യമായി ആലോചിച്ചത്. ആ സമയത്ത് ആറ്റിൽ വലയിടാൻ കൊണ്ടുപോകുന്ന ടയർ ട്യൂബായിരുന്നു സമീപത്ത് ഉണ്ടായിരുന്നത്. മറ്റൊരു രക്ഷയുമില്ലാത്ത സ്ഥിതിക്ക് ടയർ ട്യൂബിലെങ്കിലും കയറ്റി ആളുകളെ രക്ഷപ്പെടുത്താൻ കഴിയുമോ എന്ന് നോക്കുകയായിരുന്നു.
ടയറിന് മുകളിൽ ചാക്ക് കെട്ടി അതിൽ ആളുകളെ ഇരുത്തിയ ശേഷം കയറ് കെട്ടി, കയറിന്റെ മറു വശം ശരീരത്തിൽ ചേർത്ത് കെട്ടി നീന്തി റോഡിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് ഷെമീർ വിശദീകരിച്ചു. ഒപ്പം മറ്റുള്ളവരും ചേർന്നപ്പോൾ ഇരുപതോളം കുടുംബങ്ങളെ ആ രീതിയിൽ തന്നെ രക്ഷപ്പെടുത്താൻ സാധിച്ചെന്നും ഷെമീർ പറഞ്ഞു.
ആലോചിക്കാൻ പോലും സമയം കിട്ടാത്തരീതിയിൽ വെള്ളം ഇരച്ചുകയറി വീടിന് മുകളിൽ വരെ വെള്ളം കയറിയപ്പോൾ രക്ഷാപ്രവർത്തനം നടത്താൽ യാതൊരു പരിശീലനങ്ങളും ലഭിച്ചിട്ടില്ലാത്ത ഈ ചെറുപ്പക്കാർ സ്വന്തം ജീവൻ പണയം വെച്ചാണ് രക്ഷാപ്രവർത്തനിന് ഇറങ്ങിയത്. നന്മവറ്റാത്ത ഈ മനസുകൾക്ക് അഭിനന്ദനപ്രവാഹമാണ് ഇപ്പോൾ.
Discussion about this post