തലയോലപ്പറമ്പ്: പാലാ സെന്റ് തോമസ് കോളേജിൽ അഭിഷേക് സഹപാഠിയുടെ ജീവനെടുത്തതോടെ ഇല്ലാതായത് ഒരു കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും. അഭിഷേക് പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്തറുത്തതോടെ ചോരവാർന്ന് മരിച്ച നിഥിന നിർധന കുടുംബത്തിന്റെ ഭാരം മുഴുവൻ തോളിലേറ്റിയ പെൺകുട്ടിയായിരുന്നു. രോഗബാധകളാൽ ബുദ്ധിമുട്ടനുഭവിക്കുന്ന അമ്മയുടെ സ്വപ്നമായിരുന്നു നിഥിനയുടെ പഠനവും ജോലിയും സന്തോഷത്തോടെയുള്ള ജീവിതവുമെല്ലാം.
വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരയ്ക്കൽ ബിന്ദുവിന്റെ ഏക മകളാണ് നിഥിന മോൾ. ഇവർ രണ്ടുപേരും മാത്രമേ വീട്ടിലുള്ളൂ. അച്ഛൻ ഏറെ വർഷങ്ങളായി അകന്നുകഴിയുകയാണ്. രോഗിയായ ബിന്ദുവിന് വല്ലപ്പോഴുമാണ് ജോലിക്ക് പോകാൻ കഴിയുക. ശാരീരിക അവശതകൾ ഉള്ളതിനാൽ തന്നെ ദൈനംദിന കാര്യങ്ങൾ പോലും കഷ്ടിച്ച് നടത്തിക്കൊണ്ടു പോവുകയായിരുന്നു.
പത്ത് വർഷം മുൻപാണ് നിഥിനയും അമ്മയും ഇപ്പോഴുള്ള സ്ഥലത്തേക്ക് താമസം മാറിയത്. കഴിഞ്ഞ പ്രളയത്തിൽ നിഥിനയും അമ്മ ബിന്ദുവും താമസിക്കുന്ന വീട് പൂർണമായും വെള്ളം കയറി നശിച്ചിരുന്നു. പിന്നീട് വ്യവസായിയായ ജോയ് ആലുക്കാസിന്റെ ഇടപെടലിലൂടെയാണ് ഇവർക്ക് പുതിയ വീട് ലഭിച്ചത്.
ജോലിക്ക് പോവുന്നതിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ചാണ് മകളുടെ പഠനവും മറ്റ് ചെലവുകളും നോക്കുന്നത്. അമ്മയെ സഹായിക്കാനായി നിഥിനയും പാർട്ട് ടൈം ജോലി നോക്കിയിരുന്നു. പഠനം പൂർത്തിയാക്കി മകൾ നല്ല ജോലി നേടി സന്തോഷത്തോടെ ജീവിക്കാൻ കഴിയുമെന്ന ബിന്ദുവിന്റെ എല്ലാ പ്രതീക്ഷകളുമാണ് അഭിഷേക് കൊലക്കത്തിയിൽ ഇല്ലാതാക്കിയത്.
മിടുമിടുക്കി എന്നല്ലാതെ നിഥിനയെക്കുറിച്ച് നാട്ടുകാർക്ക് മറ്റൊന്നും പറയാനില്ല. നാട്ടുകാരോടെല്ലാം സ്നേഹത്തോടെ ഇടപെടുന്നയാളാണ്. നാട്ടിലെ കൂട്ടായ പ്രവർത്തനങ്ങളിലെല്ലാം നിഥിനയും പങ്കെടുക്കാറുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്നുവെന്ന് തലയോലപ്പറമ്പ് പഞ്ചായത്ത് മെമ്പർ ജോസ് പറഞ്ഞു.
ഫുഡ് ടെക്നോളജി കോഴ്സ് പൂർത്തിയാക്കിയ നിഥിന കോളേജിൽ പരീക്ഷയ്ക്കെത്തിയതിനിടെ വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സഹപാഠിയായ അഭിഷേക് കുത്തിക്കൊലപ്പെടുത്തിയത്. ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് പെൺകുട്ടി മരിച്ചത്. പ്രതിയായ അഭിഷേകിനെ ആളുകൾ പിടികൂടി പോലീസിലേൽപ്പിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ നിഥിനയുടെ സംസ്കാരം വീട്ടിൽ നടക്കും.
Discussion about this post