മലപ്പുറം: കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വർധിക്കുമ്പോൾ മുന്നറിയിപ്പു നൽകിക്കൊണ്ട് ശ്രദ്ധേയമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഹംസു താമരത്ത്. നിസാരമെന്ന് തോന്നുന്ന കാരണങ്ങൾ കൊണ്ടാണ് പലരും കോവിഡ് ബാധിതരായതും ജീവൻ വെടിഞ്ഞതുമെന്ന് ഇദ്ദേഹം വിശദീകരിക്കുന്നു.
കോവിഡ് ഭീഷണിമൂലം ഒരിക്കൽ പോലും വീടിന് പുറത്ത് പോകാത്തവരെ പോലും കോവിഡ് കീഴടക്കുന്നുണ്ട്. ജോലിക്കായി പുറത്തുപോകുന്നവർ വീട്ടിലുള്ള മുതിർന്നവരേയും കുട്ടിയകളേയും കോവിഡ് ബാധിതരാക്കാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്നും ഇദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
പേടിപ്പിക്കാനല്ല,
ജാഗ്രത പാലിക്കാൻ
ഞാൻ ഈ 2021 ഓഗസ്റ്റ് മാസത്തിൽ മാത്രം ഇന്ന് വരെ 100 പേരുടെ മരണവാർത്തകൾ എഴുതി സോഷ്യൽ മീഡിയയിലൂടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ 100 പേരിൽ 40 പേരും മരിച്ചത് കോവിഡ് ബാധിച്ചായിരുന്നു.
ഈ 40 പേരിൽ 27 വയസ് മുതൽ 90 വയസ് വരെ പ്രായമുള്ളവരുണ്ട്.
എഴുപതും എൺപതും തൊണ്ണൂറുമൊക്കെ വയസ് പ്രായമുള്ളവർ കോവിഡ് മൂലം മരിക്കുമ്പോൾ അവരുടെ വിവരങ്ങൾ പറഞ്ഞ് തരുന്ന ബന്ധുക്കളോട് ഞാൻ അന്വേഷിക്കാറുണ്ട്, ഇയാൾക്ക് ഈ പ്രായത്തിൽ എങ്ങനെയാണ് കോവിഡ് കിട്ടിയത് എന്ന്.
കോവിഡ് ഭീഷണിമൂലം ഒരിക്കൽ പോലും വീടിന് പുറത്ത് പോകാത്ത ഇവർ, അല്ലെങ്കിൽ പുറത്ത് പോകാൻ മക്കൾ സമ്മതിക്കാത്ത ഇവർ, ഇവർക്ക് രോഗബാധയുണ്ടായതിൻ്റെ കാരണം പലരും പറഞ്ഞത് ഇങ്ങിനെയാണ്.
മകളും പേരകുട്ടികളും വിരുന്ന് വന്നിരുന്നു,
വീട്ടിൽ ചെറിയൊരു ഫംഗ്ഷൻ ഉണ്ടായിരുന്നു, മക്കൾ ജോലിക്ക് പോയി വരുന്നവരായിരുന്നു,
വീട്ടിലെ വളപ്പിൽ ജോലിക്കാരുടെ കൂടെ നടന്നിരുന്നു,
മകൻ വിദേശത്ത് നിന്ന് വന്നിരുന്നു എന്നിങ്ങനെയൊക്കെയാണ്.
ഭർത്താവ് മരിച്ചതിൻ്റെ പിറ്റേ ദിവസം ഭാര്യ മരിക്കുക, മാതാവ് മരിച്ചതിൻ്റെ നാലാം ദിവസം മകൻ മരിക്കുക,
ഭർത്താവ് മരിച്ചതിൻ്റെ പത്താം ദിവസം ഭാര്യ മരിക്കുക അങ്ങനെ എത്രയെത്ര കോവിഡ് മരണവാർത്തകളാണ് നാം ഈ ദിവസങ്ങളിൽ വായിച്ചത്.
അത്കൊണ്ട് ജോലിക്കും മറ്റും പുറത്ത് പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കുക, നിങ്ങൾ കാരണം നിങ്ങളുടെ വീട്ടിലുള്ള മുതിർന്നവർക്ക് കോവിഡ് വൈറസ് ബാധ പകർന്ന് നൽകാതിരിക്കാൻ….
സർക്കാരിൻ്റെയും,
ആരോഗ്യ വകുപ്പിൻ്റെയും, പോലീസിൻ്റെയും നിർദ്ധേശങ്ങളും, നിയന്ത്രണങ്ങളും നമുക്ക് കർശനമായി പാലിക്കാം.
താമരത്ത് ഹംസു
പെരിന്തൽമണ്ണ
Discussion about this post