കൊച്ചി: പാട്ട് മകളുടെ പഠനത്തിന് തടസമുണ്ടാക്കിയെന്ന് ആരോപിച്ച് പാട്ടുപാടിയ അയൽക്കാരനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. പത്തനംതിട്ട ചിറ്റാർ കിഴക്കേക്കര നീലിപിലാവ് സാൻ എന്ന സാബുവിന് പത്തനംതിട്ട അഡീഷനൽ സെഷൻസ് കോടതി 2017 മേയ് ആറിന് വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എഎ സിയാദ് റഹ്മാൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശരിവെച്ചത്. മൂന്നാം പ്രതിയെ ശിക്ഷ റദ്ദാക്കി വെറുതെവിട്ടു.
2011 മാർച്ച് 19നായിരുന്നു സംഭവം. ചിറ്റാർ കിഴക്കേക്കരയിൽ ശശിധരൻ പിള്ളയാണ് കൊല്ലപ്പെട്ടത്. ജീവപര്യന്തം ശിക്ഷ ലഭിച്ച മൂന്നാം പ്രതി ലാലു എന്ന ലാലുമോനെയാണ് വെറുതെ വിട്ടത്. മൂന്ന് പ്രതികളുണ്ടായിരുന്ന കേസിൽ രണ്ടാം പ്രതി വിചാരണക്കുമുമ്പേ മരിച്ചു. തടവുശിക്ഷക്ക് പുറമെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
വീട്ടുവരാന്തയിലിരുന്ന് ശശിധരൻ പിള്ള പാടുന്നതിനിടെ മകൾക്ക് പഠിക്കാൻ കഴിയുന്നില്ലെന്ന് ആക്രോശിച്ച് ഒന്നാം പ്രതിയും മറ്റ് രണ്ടുപേരും വീട്ടിലേക്ക് ചെന്ന് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനിടെ, സാബു മൂന്നുതവണ ശശിധരൻ പിള്ളയുടെ നെഞ്ചിൽ കുത്തി. ഉടൻ തന്നെ ശശിധരൻ പിള്ള ഉടൻ മരിച്ചു.
പിന്നീട് കേസിൽ തെളിവുകളില്ലാതെയാണ് സെഷൻസ് കോടതി വിധി പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടി ഇരുവരും ഹൈക്കോടതിയിൽ അപ്പീൽ ഹരജി നൽകുകയായിരുന്നു. ശശിധരൻ പിള്ളയുടെ ഭാര്യയാണ് പ്രധാന സാക്ഷിയെന്നും മൊഴി അവിശ്വസനീയമെന്നുമായിരുന്നു പ്രധാന വാദം. എന്നാൽ, നേരിട്ട് സാക്ഷിമൊഴിയുള്ള കേസാണിതെന്നും തെളിവുകൾ അവിശ്വസിക്കേണ്ടതില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
Discussion about this post