കൽപ്പറ്റ: ബിജെപി സംസ്ഥാനധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് 10 ലക്ഷം വാങ്ങിയെന്ന ജെആർപി നേതാക്കളുടെ വെളിപ്പെടുത്തലുകൾക്ക് എതിരെ സികെ ജാനു ഒരു കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി. ജെആർപി സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴ, ട്രഷറർ പ്രസീത എന്നിവർക്കെതിരെയാണ് കേസ്. തന്റെ വളർച്ചയിൽ വിറളിവപൂണ്ടാണ് ഇരുവരും തനിക്കെതിരെ ആരോപണങ്ങൾ നടത്തുന്നതെന്നാണ് സികെ ജാനുവിന്റെ ആരോപണം.
മൂന്നു ആഴ്ചയായി സമൂഹ, ദൃശ്യ, അച്ചടി മാധ്യമങ്ങൾ വഴി ആരോപണങ്ങൾ ഉന്നയിക്കുകയാണ്. പ്രകാശൻ മൊറാഴ ജെആർപിയുടെ സംസ്ഥാന സെക്രട്ടറി അല്ലെന്നും ലെറ്റർ പാഡും, സീലും വ്യാജമായി നിർമിച്ചുണ്ടാക്കി തനിക്കെതിരെ ഉപയോഗിക്കുകയാണെന്നും സികെ ജാനുവിന്റെ വക്കീൽ നോട്ടീസിലുണ്ട്.
പ്രചാരണങ്ങളെല്ലാം അവസാനിപ്പിച്ചു ഈ നോട്ടീസ് ലഭിച്ചു ഏഴ് ദിവസത്തിനകം കൽപ്പറ്റ പ്രസ് ക്ലബ്ബിൽ പത്ര സമ്മേളനം വിളിക്കുക, ആരോപണങ്ങൾ പിൻവലിച്ചു പരസ്യമായി ഖേദ പ്രകടനം നടത്തുക. അല്ലാത്ത പക്ഷം ദുഷ്കീർത്തിയ്ക്കും, മാനഹാനിയ്ക്കും നഷ്ടപരിഹാരമായി 1 കോടി രൂപ നൽകണമെന്നും, ഇല്ലെങ്കിൽ സിവിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും സികെ ജാനു നോട്ടീസിൽ വ്യക്തമാക്കുന്നു.
ഇതിനിടെ, അതേസമയം, കെ സുരേന്ദ്രന്റെയും സികെ ജാനുവിന്റെയും വാദങ്ങളെ തള്ളി ജെആർപി മുൻ സംസ്ഥാന സെക്രട്ടറി ബിസി ബാബു രംഗത്തെത്തിയിട്ടുണ്ട്. 10 ലക്ഷത്തിന് പുറമെ 40 ലക്ഷം കൂടി ബിജെപി, സികെ ജാനുവിന് കൈമാറിയെന്നാണ് ബാബുവിന്റെ ആരോപണം. സുൽത്താൻ ബത്തേരിയിൽ വച്ചാണ് 40 ലക്ഷം രൂപ ജാനുവിന് കൈമാറിയതെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും ബാബു പറഞ്ഞു.
അതേസമയം, ജാനുവിന് 10 ലക്ഷം രൂപ നൽകിയെന്ന ആരോപണം നിഷേധിച്ച് കെ സുരേന്ദ്രനും രംഗത്തെത്തി. പ്രസീത വിളിച്ചിരുന്നുവെന്ന ആരോപണത്തെ പൂർണ്ണമായി സുരേന്ദ്രൻ തള്ളിയില്ല. തനിക്ക് ഓർമ്മയില്ലെന്നും പലരും തെരഞ്ഞെടുപ്പ് സമയത്ത് വിളിച്ചിരുന്നെന്നും പാർട്ടി അധ്യക്ഷനെന്ന നിലയിൽ എല്ലാം അനുഭാവ പൂർവ്വം കേട്ടെന്നുമാണ് സുരേന്ദ്രന്റെ വാദം. പുറത്തുവന്ന ഓഡിയോ ക്ലിപ്പിലെ അതിലെ ശബ്ദം തന്റേതല്ലെന്നും വ്യാജമായി നിർമ്മിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post