തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനം തെരഞ്ഞുപിടിച്ചുള്ള ആക്രമണമെന്ന് വിമർശിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രിയുടെ ആക്രമണം അങ്ങേയറ്റം നിർഭാഗ്യകരമാണ്. മുഖ്യമന്ത്രിയുടെ ചുവടുപിടിച്ച് സിപിഎമ്മിന്റെ സൈബർ പോരാളികൾ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷമായ ആക്രമണം നടത്തുകയാണ്. ഇത്തരം നടപടികൾ കേരളത്തിൽ നിലനിൽക്കുന്ന യോജിപ്പിന്റെ അന്തരീക്ഷം തകർക്കും- ഉമ്മൻ ചാണ്ടി പറഞ്ഞു.
സർക്കാരിന്റെ പല ഏകപക്ഷീയ തീരുമാനങ്ങളും മറന്നുകൊണ്ടാണ് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി യുഡിഎഫും കോൺഗ്രസും സഹകരിക്കുന്നത്. കേരളം നേരിടുന്ന വലിയ പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കുകയാണ്. അതിനിടിയിൽ യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കരുതെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. കേരളം പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ കയ്യയച്ച് സഹായിച്ചവരാണ് പ്രവാസി സമൂഹം. അവരുടെ പ്രതിസന്ധികളിലും കേരളം അവരോടൊപ്പം ഉണ്ടായിരിക്കുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
കഴിഞ്ഞ ദിവസം കെപിസിസി ആസ്ഥാനത്തുവച്ച് 14 ഡിസിസി പ്രസിഡന്റുമാരുമായും വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചിരുന്നു. ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന സന്ദേശമാണ് നൽകിയതെന്നും ഉമ്മൻചാണ്ടി വിശദീകരിച്ചു.
Discussion about this post