തൃശ്ശൂർ: രണ്ട് രൂപയ്ക്ക് ചപ്പാത്തിയും പത്ത് രൂപയ്ക്ക് കുപ്പി വെള്ളവും നൽകി തൃശ്ശൂരിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമേകിയിരിക്കുകയാണ് ജയിലധികൃതർ. നാലുദിവസത്തെ ഇടവേളയ്ക്കുശേഷമാണ് ആശ്വാസമായി ജയിൽചപ്പാത്തി എത്തിയത്. കളക്ടർ എസ് ഷാനവാസിന്റെ നിർദേശപ്രകാരമാണ് ചപ്പാത്തിവിൽപ്പന പുനരാരംഭിച്ചത്. രണ്ടുരൂപയുടെ ചപ്പാത്തി വാങ്ങാനും പത്തുരൂപയുടെ കുപ്പിവെള്ളം വാങ്ങാനും രോഗികളും കൂട്ടിരിപ്പുകാരും ജയിൽ വാഹനത്തിനരികിലേക്ക് ഓടിയെത്തി.
മെഡിക്കൽ കോളേജിലെ രണ്ട് സുരക്ഷാജീവനക്കാരെത്തി ചപ്പാത്തി വിൽക്കാൻ അനുമതി വാങ്ങണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ജയിലധികൃതർ ചപ്പാത്തിവിൽപ്പന നിർത്തിയത്. വർഷങ്ങളായി നടത്തിയിരുന്ന ചപ്പാത്തിവിതരണമാണ് വിൽക്കാൻ അനുമതി വേണമെന്നു പറഞ്ഞ് തടഞ്ഞത്. മെഡിക്കൽ കോളേജ് അധികാരികളുടെ അനുമതിയില്ലാതെയായിരുന്നു സുരക്ഷാജീവനക്കാർ ചപ്പാത്തിവിൽപ്പന തടഞ്ഞത്. ദിവസം നാലായിരത്തിലേറെ ചപ്പാത്തി ആശുപത്രിയിൽ വിറ്റിരുന്നു.
ഇതിനിടെ, സംഭവം ശ്രദ്ധയിൽപ്പെട്ട കളക്ടർ വിഷയത്തിൽ ഇടപെടുകയായിരുന്നു. ബുധനാഴ്ച രാത്രിതന്നെ ജയിലധികൃതരുമായി ബന്ധപ്പെട്ട കളക്ടർ ചപ്പാത്തിവിൽപ്പന ഉടൻ പുനരാരംഭിക്കാൻ നിർദേശം നൽകി. ഇതിനുപിന്നാലെയാണ് വിലക്കുറവിൽ വീണ്ടും ഭക്ഷണമെത്തിയത്.
ചപ്പാത്തിവിൽപ്പന തടഞ്ഞതിനുപിന്നിൽ സ്വകാര്യ കച്ചവടക്കാരാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ആശുപത്രി കാന്റീനടക്കമുള്ള സ്ഥാപനങ്ങളിൽ ചപ്പാത്തിക്ക് പത്തുരൂപയും കുപ്പിവെള്ളത്തിന് ഇരുപതുരൂപയുമാണ് ഈടാക്കുന്നത്.
Discussion about this post