ന്യൂഡൽഹി: 12000 വർഷമായി നിർജീവമായിരുന്ന എത്യോപ്യയിലെ ഹെയ്‌ലി ഗബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചതിന് പിന്നാലെ പുകമേഘങ്ങൾ ഇന്ത്യയിൽ. തലസ്ഥാനത്ത് പൊടിപടലം രൂക്ഷമായതോടെ വിമാനസർവീസുകള്‍ അവതാളത്തിലായിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പുകപടലം ഡല്‍ഹിയിലെത്തിയത്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചെങ്കടലും കടന്ന് പുക ആദ്യം പടിഞ്ഞാറന്‍ രാജസ്ഥാനിലെത്തിയത്. ജോധ്പൂര്‍ – ജെയ്‌സാല്‍മീര്‍ പ്രദേശത്ത് നിന്നും മണിക്കൂറില്‍ 120- 130 കിലോമീറ്റര്‍ വേഗതയിലാണ് വടക്കുകിഴക്കന്‍ പ്രദേശത്തേക്ക് സഞ്ചരിക്കുന്നത്.
ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ കനത്ത ജാഗ്രതയിലാണ്. ഇന്‍ഡിഗോ, ആകാശ എയര്‍, എയര്‍ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികളെല്ലാം യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പടിഞ്ഞാറൻ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് മുകളിലേക്കാണ് ചാരം പറന്നെത്തുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും അതിനാൽ തന്നെ സാഹചര്യം സസൂക്ഷ്മം നിരീക്ഷിക്കുന്നതായും ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ എക്സിൽ വ്യക്തമാക്കി. യാത്രക്കാർക്ക് വേണ്ട എല്ലാ സഹായവും നൽകാൻ പ്രത്യേക ടീമിനെ ഒരുക്കിയിട്ടുണ്ടെന്നും അവർ പറയുന്നു.
നിലവിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നും സാഹചര്യം ഗൗരവത്തോടെ വീക്ഷിക്കുന്നുവെന്നുമാണ് എയർ ഇന്ത്യ അറിയിക്കുന്നത്. ആകാശ എയറും ഇതേ അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സർവീസുകൾ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചിട്ടുണ്ട്.
ജനവാസമില്ലാത്ത മേഖലയിലുള്ള അഗ്നിപർവതമായതിനാൽ ആൾനാശമില്ല. എന്നാൽ അഗ്നിപർവതത്തിന്റെ പുകയും കരിയും കിലോമീറ്ററുകളോളം ഉയരത്തിലും ദൂരത്തിലും പരക്കുന്നതിനാൽ വിമാനസർവീസുകളെല്ലാം അവതാളത്തിലായിരിക്കുകയാണ്. എത്യോപ്യൻ വ്യോമമേഖലയെയും ഏഷ്യയിലെ വ്യോമഗതാഗതത്തെയും ഇത് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. വിമാനയാത്രയില്‍ കാഴ്ചയെ ബാധിക്കുമെന്നതിന് പുറമേ, ഈ പുകപടലങ്ങൾ ചൂടായ വിമാനഎൻജിനുകളുമായി സമ്പർക്കത്തിലായാൽ എൻഞ്ചിൻ തകരാറുവരെ ഉണ്ടാകാനിടയാക്കുമെന്നാണ് മുന്നറിയിപ്പ്.










Discussion about this post