ന്യൂഡൽഹി: അപരിചിതരായ സ്ത്രീകളെ ‘ഡാർലിങ്’ എന്ന് അഭിസംബോധന ചെയ്യുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്നതായി കണക്കാക്കാമെന്ന് കൽക്കട്ട ഹൈക്കോടതി. ഇത്തരം പ്രവർത്തി ക്രിമിനൽ കുറ്റങ്ങളുടെ പരിധിയിൽ വരുമെന്നും ഹൈക്കോടതി പ്രസ്താവിച്ചു. അപരിചിതന്റെ ‘ഡാർലിങ്’ എന്ന വിളി ലൈംഗികചുവയുള്ള പരാമർശമാണെന്നും ഇന്ത്യൻ ശിക്ഷാനിയമം 354 എ, 509 വകുപ്പുകൾ പ്രകാരം സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റകൃത്യമായി കാണമെന്നും ജസ്റ്റിസ് ജയ് സെൻഗുപ്തയുടെ സിംഗിൾ ബെഞ്ച് പരാമർശിച്ചു.
ഡ്യൂട്ടിക്കിടയിൽ നേരിട്ട പ്രയാസത്തെ തുടർന്ന് ഒരു പോലീസ് ഉദ്യോഗസ്ഥ നൽകിയ പരാതിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. പോലീസ് ഉദ്യോഗസ്ഥയെ ഡ്യൂട്ടിക്കിടെ മദ്യാസക്തിയിലായിരുന്ന ജനക് റാമെന്ന വ്യക്തി ‘ഡാർലിങ്’ എന്നു വിളിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവരുടെ പരാതി.
പാലീസ് ഉദ്യോഗസ്ഥയോ ആരോ ആവട്ടെ, ഒരു സ്ത്രീയെ മദ്യാസക്തിയിലോ അല്ലാതെയോ അപരിചിതനായ ഒരു പുരുഷൻ ലൈംഗിക ഉദ്ദേശ്യത്തോടെ ‘ഡാർലിങ്’ എന്ന് അഭിസംബോധന ചെയ്യുന്നത് സ്ത്രീത്വത്തെ അപമാനിക്കലാണ്.
നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഒരു അപരിചിതന് തീർത്തും അപരിചിതയായ ഒരു സ്ത്രീയെ അത്തരത്തിലുള്ള പദപ്രയോഗങ്ങളിലൂടെ അഭിസംബോധന ചെയ്യാൻ അനുവാദമില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. കേസിൽ ജനക് റാം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇയാൾക്ക് മൂന്ന് മാസം തടവും 500 രൂപ പിഴയും വിധിക്കുകയും ചെയ്തു.
Discussion about this post