ഭോപ്പാൽ: ‘ദി കേരള സ്റ്റോറി’ സിനിമ കണ്ടതിന് ശേഷം കാമുകന് എതിരെ പരാതി നൽകി യുവതി. ഇൻഡോർ സ്വദേശിനിയുടെ പരാതിയിൽ പോലീസ് 23-കാരനെ അറസ്റ്റുചെയ്തു. യുവാവ് തന്നെ ബലാത്സംഗം ചെയ്യുന്നുവെന്നും മതം മാറാൻ സമ്മർദം ചെലുത്തുന്നുവെന്നും ആരോപിച്ചാണ് യുവതി പരാതി നൽകിയത്. ഇതോടെ ബലാത്സംഗക്കേസ് പോലീസ് രജിസ്റ്റർ ചെയ്തു.
യുവാവ് തന്നെ വിവാഹ വാഗ്ദാനം നൽകി തന്നെ കെണിയിൽപ്പെടുത്തി എന്നും മാനസികമായി പീഡിപ്പിക്കുകയും മതം മാറാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും യുവതി പരാതിയിൽ ആരോപിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. ഇരുവരും ചേർന്ന് അടുത്തിടെ ‘ദി കേരള സ്റ്റോറി’ സിനിമ കണ്ടതിന് പിന്നാലെയാണ് പരാതി നൽകാൻ യുവതി തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
ഈ സിനിമ കണ്ടതിനുശേഷം ഇരുവരും തർക്കത്തിലേർപ്പെടുകയും യുവാവ് മർദിച്ചതായും പരാതിയിലുണ്ട്. മർദ്ദനത്തിന് ശേഷം യുവാവ് അവരെ ഉപേക്ഷിച്ചു കടന്നു. പിന്നാലെയാണ് മേയ് 19-ന് യുവതി പരാതി നൽകിയത്.
പോലീസ് അറസ്റ്റുചെയ്ത യുവാവിന്ജോലിയൊന്നുമില്ല. യുവതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. യുവതി വിദ്യാസമ്പന്നയും സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയുമാണെന്ന് പോലീസ് പറഞ്ഞു. നാല് വർഷം മുൻപ് ഒരു കോച്ചിങ് സ്ഥാപനത്തിൽ പഠിക്കുന്നതിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്.
Discussion about this post