ന്യൂഡൽഹി: റോഡിലെ കുഴിയിൽ വീണുണ്ടായ അപകട മരണങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉത്തർപ്രദേശ്. കുഴികളുടെ എണ്ണത്തെപ്പറ്റിയും അവ മൂലമുണ്ടാവുന്ന അപകടങ്ങളെ പറ്റിയുമുള്ള ചോദ്യത്തിന് ഡിസംബർ 22ന് ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരി ലോക്സഭയിൽ നൽകിയ മറുപടിയിലാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്ത് വന്നത്.
കേന്ദ്ര സർക്കാരിന്റെ കണക്കുകൾപ്രകാരം, 2021ൽ 649 പേരാണ് ഉത്തർപ്രദേശിൽ മരണപ്പെട്ടത്. 220 പേർ മരിച്ച മധ്യപ്രദേശും 109 പേർ മരിച്ച തമിഴ്നാടുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. അതേസമയം, 6 മരണങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. ലിസ്റ്റിൽ 18-ാംസ്ഥാനത്ത് ആണ് കേരളം. 0.18 ആണ് കേരളത്തിലെ ശരാശരി നിരക്ക്.
ഈ ലിസ്റ്റിൽ ഏറ്റവും കൂടുതൽ മരണങ്ങൾ അരുണാചൽപ്രദേശിലാണ്. 9.39 ആണ് മരണനിരക്ക്. യു.പി(3.25), മധ്യപ്രദേശ്(3.03) എന്നീ സംസ്ഥാനങ്ങളാണ് മുന്നിൽ. റോഡിലെ കുഴിയുമായി ബന്ധപ്പെട്ട് കേരളത്തിൽ കൂടുതൽ മരണം നടക്കുന്നുണ്ടെന്ന തരത്തിൽ വാർത്തകൾ എത്തിയിരുന്നു. പ്രതിഷേധങ്ങൾ കത്തിക്കയറുന്ന വേളയിലാണ് മരണനിരക്കിന്റെ ലിസ്റ്റ് പുറത്ത് വന്നത്.
Discussion about this post