മുംബൈ: കണക്കിൽ പെടാത്ത സ്വത്തുകൾ കൈവശം വെച്ചതിന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. 1000 കോടിക്ക് മുകളിൽ മൂല്യമുള്ള സ്വത്തുക്കളാണ് 1998ലെ ബിനാമി പ്രോപ്പർട്ടി ട്രാൻസാക്ഷൻ നിയമ്രകാരം ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്.
ജരന്ദേശ്വറിലെ പഞ്ചസാര ഫാക്ടറി, ഗോവയിലെ റിസോർട്ട്, ഡൽഹിയിലെ ഓഫീസ്, ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടി, മുബൈയിലെ വിവിധ വസ്തുവകകൾ എന്നിവ കണ്ടുകെട്ടിയതിൽ ഉൾപ്പെടുന്നു. അജിത് പവാറുമായി ബന്ധമുള്ള വിവിധ സംസ്ഥാനങ്ങളിലെ 1,000 കോടിയിലധികം രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇവ.
ജരന്ദേശ്വറിലെ പഞ്ചസാര ഫാക്ടറിക്ക് മാത്രം 600 കോടി മൂല്യമാണ് കണക്കാക്കുന്നത്. ഗോവയിലെ റിസോർട്ടിന് 250 കോടിയും ദക്ഷണ ഡൽഹിയിലുള്ള ഫ്ളാറ്റിന് 20 കോടിയും ഇവിടെ തന്നെയുള്ള ഓഫീസ് കെട്ടിടത്തിന് 25 കോടി രൂപയുമാണ് മൂല്യം കണക്കാക്കുന്നത്.
അജിത് പവാറിന്റെ മഹാരാഷ്ട്രയിലെ 27 വസ്തുവകകളും ആദായനികുതി വകുപ്പ് താൽക്കാലികമായി കണ്ടുകെട്ടിയിട്ടുണ്ട്. ഈ ഭൂമിയുടെ മൊത്തം മൂല്യം 500 കോടിയോളം വരുമെന്നാണ് കണക്കാക്കുന്നത്. ഈ സ്വത്തുക്കളെല്ലാം അജിത് പവാറിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും ഉടമസ്ഥതയിലുള്ളതാണെന്നാണ് കരുതുന്നത്. ഇടപാടുകൾ തെളിയിക്കാൻ 90 ദിവസമാണ് അജിത് പവാറിന് അനുവദിച്ചിരിക്കുന്നത്.
അതേസമയം, എൻസിപി നേതാക്കൾക്കെതിരായ കേന്ദ്രത്തിന്റെ പിന്തുണയോടെ ഏജൻസികൾ നടത്തുന്ന പ്രതികാര നടപടികളായാണ് ഇവ വിലയിരുത്തപ്പെടുന്നത്. നേരത്തെ, സാമ്പത്തിക തട്ടിപ്പ് കേസിൽ എൻസിപി നേതാവും മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയുമായ അനിൽ ദേശ്മുഖ് അറസ്റ്റിലായിരുന്നു.
Discussion about this post