ന്യൂഡൽഹി: അടുത്ത വർഷത്തോടെ വസ്ത്രങ്ങൾക്കും ചെരുപ്പിനും വിലവർധിച്ചേക്കും. നികുതി ഘടന പരിഷ്കരിക്കുന്നതോടെയാണ് അടുത്തവർഷം ജനുവരി മുതൽ വിലവർധനവുണ്ടാവുക. ഈ ഉത്പന്നങ്ങളുടെ ജിഎസ്ടി അഞ്ച് ശതമാനത്തിൽനിന്ന് 12ശതമാനമാക്കിയാണ് ഉയർത്തുന്നത്. വ്യാപാരത്തിനാവശ്യമായ വസ്തുക്കൾ വാങ്ങിയതിന്റെ നികുതി കുറവുചെയ്യുന്നതു സംബന്ധിച്ച(ഇൻപുട് ടാക്സ് ക്രഡിറ്റ്) ക്രമീകരണത്തിൽ അപാകമുണ്ടാകുന്നതിനാലാണ് നികുതിഘടന ഏകീകരിക്കാൻ സമിതി ശുപാർശചെയ്തത്.
നിലവിൽ 1000 രൂപവരെ വിലയുള്ള വസ്ത്രങ്ങൾക്ക് 5 ശതമാനമാണ് ജിഎസ്ടി. അതിനുമുകളിലുള്ളവയ്ക്ക് 12ശതമാനവും. അതുപോലെതന്നെ 1000 രൂപയ്ക്കുതാഴെയുള്ള പാദരക്ഷക്ക് അഞ്ചുശതമാനവും അതിന് മുകളിലുള്ളവക്ക് 18ശതമാനവുമാണ് നികുതി ഈടാക്കുന്നത്. 12 ശതമാനമെന്ന ഏകീകൃത നികുതിയായിരിക്കും വസ്ത്രങ്ങൾക്ക് ബാധകമാകുക. അതേസമയം, പാദരക്ഷകൾക്ക് രണ്ട് നിരക്കിലുമാകും നികുതി പരിഷ്കരിച്ചേക്കുക. 1000 രൂപവരെയുള്ളവയ്ക്ക് 12ശതമാനവും അതിനുമുകളിലുള്ളവയക്ക് 18ശതമാനവും.
തുണിത്തരങ്ങളുടെയും പാദരക്ഷയുടെയും തീരുവ ജനുവരി മുതൽ പരിഷ്കരിക്കാൻ സെപ്റ്റംബർ 17ന് ചേർന്ന ജിഎസ്ടി കൗൺസിൽ യോഗമാണ് തീരുമാനിച്ചത്. അതേസമയം, നികുതി നിരക്കിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നില്ല. വസ്ത്രം, ചെരുപ്പ് എന്നിവ നിർമ്മിക്കാനാവശ്യമായ അസംസ്കൃത വസ്തുക്കൾക്ക് ഉയർന്ന നിരക്കാണ് നിലവിലുള്ളത്. നികുതി ക്രമീകരണത്തിൽ ബുദ്ധിമുട്ടുള്ളതിനാൽ അതിന്റെ ഭാരംകൂടി നിർമാതാക്കൾ നിലവിൽ ഉപഭോക്താവിന് കൈമാറുകയാണ് ചെയ്യുന്നത്.
Discussion about this post