ഭോപ്പാൽ: യുവതിയെ കൊലപ്പെടുത്തി നായയ്ക്ക് ഒപ്പം കുഴിച്ചുമൂടി കൊലപാതകം മറയ്ക്കാൻ ശ്രമിച്ച ദന്തഡോക്ടർ അറസ്റ്റിൽ. മധ്യപ്രദേശിലെ സാത്‌ന ജില്ലയിൽ ദന്തഡോക്ടറായ അഷുതോഷ് ത്രിപാഠിയെയാണ് പോലീസ് പിടികൂടിയത്. പ്രതിയുടെ ദന്താശുപത്രിയിലെ ജീവനക്കാരിയായിരുന്ന 24കാരിയായ വിബ കെവാത്ത് എന്ന യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് പോലീസ് നടപടി. ഇയാൾ രണ്ടുമാസം മുമ്പാണ് വെബയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത്.
പിടിയിലാകാതിരിക്കാൻ ദൃശ്യം സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് മൃതദേഹം കുഴിച്ചുമൂടുന്നതിന് മുന്നോടിയായി ഒരു നായയുടെ മൃതദേഹവും ഇയാൾ സംഘടിപ്പിച്ചിരുന്നു. നായയെ കുഴിച്ചിടാനെന്ന് പറഞ്ഞ് ചില തൊഴിലാളികളെ സംഘടിപ്പിച്ച് കുഴിയെടുക്കുകയും വർ പോയ ശേഷം യുവതിയുടെ മൃതദേഹം പറമ്പിലെത്തിക്കുകയും ആദ്യം കുഴിച്ചിടുകയും ചെയ്തു. ഇതിനുമുകളിലായി കള്ളിമണ്ണടക്കം ഇട്ട് മണ്ണ് ഉറപ്പിച്ചശേഷം നായയുടെ ജഡവും കുഴിച്ചിട്ടു. ദിവസങ്ങൾക്ക് ശേഷം ആർക്കെങ്കിലും സംശയം തോന്നിയാലോ ദുർഗന്ധം വമിച്ചാലോ നായയെ കുഴിച്ചിട്ടത് കാരണമാണെന്ന് വിശ്വസിപ്പിക്കാനായിരുന്നു ഈ നീക്കം.
സംഭവത്തിൽ നിന്നും രക്ഷപ്പെടാനായി പോലീസിനെയും നാട്ടുകാരെയും കബളിപ്പിക്കുന്ന തന്ത്രങ്ങൾ ഇയാൾ പയറ്റിയത് കാരണം അറസ്റ്റ് നീണ്ടെങ്കിലും പോലീസിനെ പൂർണ്ണമായും കബളിപ്പിച്ച് രക്ഷപ്പെടാനുള്ള ഇയാളുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. ആദ്യത്തെ ചോദ്യം ചെയ്യലിന് ശേഷം തനിക്ക് പിന്നിൽ പോലീസുണ്ടാകില്ല എന്ന് ഉറപ്പിച്ച ഇയാളെ പക്ഷെ, പോലീസ് നിരന്തരം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒടുവിൽ രണ്ടുമാസത്തെ നിരീക്ഷണത്തിന് ശേഷം അഷുതോഷിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഡിസംബർ 14നാണ് അഷുതോഷിന്റെ ക്ലിനിക്കിലെ ജോലിക്കായി ഇറങ്ങിയ വിബ കെവാത്തിനെ കാണാതാവുന്നത്. രാവിലെ ജോലിക്ക് പോയ വിബ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷണവുമായി അഷുതോഷിനെ സമീപിച്ചിരുന്നു. എന്നാൽ, ഇയാൾ യുവതിയുടെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ച് തിരിച്ചയക്കുകയാണ് ചെയ്തത്.
വിബയ്ക്ക് കുടുംബത്തോടൊപ്പം താമസിക്കാൻ താൽപര്യമില്ലെന്നും അതുകൊണ്ട് വീടുവിട്ട് ഇറങ്ങി തനിച്ച് താമസിക്കുകയായിരുന്നു എന്നും അഷുതോഷ് കുടുംബത്തെ ധരിപ്പിച്ചു. ഇതോടെ യുവതിയെ ഫോണിലൂടെയും മറ്റും ബന്ധപ്പെടാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും ഒരു പ്രതികരണവുമുണ്ടായില്ല. യുവതി ഒറ്റയ്ക്ക് താമസിക്കുകയാണെന്ന് വിശ്വസിച്ച കുടുംബം ആദ്യനാളുകളിൽ പോലീസിലും പരാതി നൽകിയില്ല. തുടർന്നും വിബയെ കുറിച്ച് വിവരങ്ങൾ ലഭിക്കാതെ വന്നതോടെയാണ് ഫെബ്രുവരി ഒന്നിന് പോലീസിൽ പരാതി നൽകിയത്.
കേസെടുത്ത പോലീസ് ആദ്യം അഷുതോഷിനെ ചോദ്യംചെയ്തുവെങ്കിലും യുവതിയെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നായിരുന്നു ഇയാളുടെ നിലപാട്. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം ബലപ്പെട്ടതോടെ പോലീസ് രഹസ്യമായി അന്വേഷണം തുടർന്നു. ഡിസംബർ 14ന് ഡോക്ടർ അഷുതോഷിന്റെയും വിബയുടെയും മൊബൈൽഫോൺ ടവർ ലൊക്കേഷൻ ഒരേസ്ഥലത്തായിരുന്നുവെന്ന് കണ്ടെത്തിയതോടെ ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു. വിശദമായി ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയും മൃതദേഹം ഉപേക്ഷിച്ച സ്ഥലം കാണിച്ചുകൊടുക്കുകയും ചെയ്തു.
വിബയും താനും അടുപ്പത്തിലായിരുന്നുവെന്നും വിബ വിവാഹത്തിന് നിർബന്ധിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും ഡോക്ടർ മൊഴി നൽകി. ഡിസംബർ 14ന് വിവാഹ കാര്യത്തെച്ചൊല്ലി ഇരുവരും തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിടുകയായിരുന്നു എന്നാണ് അഷുതോഷിന്റെ മൊഴി.
അതേസമയം, യുവഡോക്ടർ ഒറ്റയ്ക്കാണ് ഇതെല്ലാം ചെയ്തതെന്ന് പോലീസ് വിശ്വസിക്കുന്നില്ല. നായയുടെ ജഡം സംഘടിപ്പിച്ചതുൾപ്പടെയുള്ള കാര്യങ്ങളിൽ പോലീസിന് സംശയമുണ്ട്. ഇക്കാര്യത്തെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നറിയാൻ പ്രതിയെ വിശദമായി ചോദ്യംചെയ്യുമെന്ന് സാത്‌ന പോലീസ് സൂപ്രണ്ട് ധരംവീർ സിങ് യാദവ് പറഞ്ഞു.
Discussion about this post