ജംഷഡ്പുർ: കൊവിഡ് ബാധിച്ച് വീട്ടുടമസ്ഥൻ ആശുപത്രിയിലേക്ക് മാറിയതോടെ ഒഴിഞ്ഞുകിടന്ന വീട്ടിൽ വൻ ആഘോഷം നടത്തി കള്ളൻമാർ. സദ്യയുൾപ്പടെ നടത്തി ആഘോഷിച്ച ശേഷം കള്ളന്മാർ ഒരു ലക്ഷത്തോളം വരുന്ന സ്വർണ്ണവും പണവും കവരുകയും ചെയ്തു. ജംഷഡ്പുരിലാണ് സംഭവം.
കൊവിഡ് ബാധിതനായ ഗൃഹനാഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ വീടിനകത്ത് കയറിക്കൂടിയ മോഷ്ടാക്കൾ അമ്പതിനായിരം രൂപയും അത്രതന്നെ വിലയുള്ള സ്വർണ്ണവുമാണ് ഇവിടെ നിന്ന് മോഷ്ടിച്ചത്. വീടിന്റെ ഉടമസ്ഥൻ ടാറ്റാ മെയിൻ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, കൊവിഡ് വ്യാപനത്തെ തുടർന്ന് മോഷണം നടന്ന ഈ വീടുൾപ്പെടുന്ന പരിസരം മുഴുവനും ജൂലൈ എട്ട് മുതൽ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
രാവിലെ വീട് വൃത്തിയാക്കാനും മറ്റും എത്തിയ ബന്ധുക്കളാണ് മോഷണം നടന്ന വിവരം ആദ്യം അറിഞ്ഞത്. കള്ളൻമാർ പണവും മൊബൈൽഫോണും ഒപ്പം സാനിറ്റൈസറുകളും ഒരു വീട്ടിൽ നിന്ന് മോഷ്ടിച്ച മറ്റൊരു സംഭവവും ഇവിടെനിന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
Discussion about this post