ഗുവാഹത്തി: കേന്ദ്രസർക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കി അമിത് ഷായുടെ രംഗപ്രവേശം. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്നതിനായി തിടുക്കം കാണിച്ച കേന്ദ്രസർക്കാർ രാജ്യത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പരിരക്ഷ നൽകുന്ന ഭരണഘടനയുടെ 371-ാം അനുച്ഛേദം റദ്ദാക്കില്ലെന്ന് വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് അനുച്ഛേദം 371നെ ബഹുമാനിക്കുന്നുവെന്നും റദ്ദാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രഖ്യാപിച്ചത്. ദേശീയ പൗരത്വ രജിസ്റ്ററിനെ ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെ ആസാം സന്ദർശിക്കുകയായിരുന്നു അമിത് ഷാ.
ഗുവാഹത്തിയിൽ നടക്കുന്ന വടക്കുകിഴക്കൻ വികസന കൗൺസിൽ യോഗത്തിൽ അമിത് ഷാ പങ്കെടുത്തു. ഈ യോഗത്തിലാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക പരിരക്ഷ റദ്ദാക്കില്ലെന്ന നിർണായക പ്രഖ്യാപനവും ഷാ നടത്തി.ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്നും 19 ലക്ഷം പേർ പുറത്തായതിനെത്തുടർന്നുള്ള ആസാമിലെ സ്ഥിതിഗതികൾ അമിത് ഷാ വിലയിരുത്തി. ആസാം മുഖ്യമന്ത്രിയടക്കമുള്ള സംസ്ഥാനത്തെ നേതാക്കളെയും ഉന്നത ഉദ്യോഗസ്ഥരെയും, അമിത് ഷാ പ്രത്യേകം കണ്ടു.
ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ സംസ്ഥാനത്തെ ബിജെപി മന്ത്രിമാർ തന്നെ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് നേതാക്കളുമായുള്ള കൂടിക്കാഴ്ച. പൗരത്വ രജിസ്റ്ററിനെതിരെ സംസ്ഥാനത്തെ ബിജെപി വോട്ടർമാരും രംഗത്തെത്തിയത് ബിജെപിക്ക് തലവേദനയാകുന്നുണ്ട്. ഇതോടെ രജിസ്റ്ററിൽ പുനഃപരിശോധന വേണം എന്ന നിലപാടാണ് പാർട്ടി സംസ്ഥാന നേതാക്കൾക്കുമുള്ളത്.
Discussion about this post