മുംബൈ: ബോളിവുഡ് താരം രൺവീർ സിംഗിന്റെ വൈറലായ നഗ്നഫോട്ടോഷൂട്ടിന് എതിരെ ഒരു കൂട്ടം ആളുകൾ പോലീസിൽ പരാതി നൽകി. പേപ്പർ മാഗസിനു വേണ്ടിയാണ് രൺവീർ സിംഗ്നഗ്ന ഫോട്ടോഷൂട്ട് നടത്തിയത്. ഇതിന് പിന്നാലെ ശ്യാം മംഗ്രം ഫൗണ്ടേഷൻ എന്ന എൻജിഒ ആണ് രൺവീറിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്.
രൺവീറിന്റെ ഫോട്ടോഷൂട്ട് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഇതൊക്കെ പബ്ലിസിറ്റിക്കുള്ള ശ്രമമാണ്. ഇത്തരം ശ്രമങ്ങൾ എതിർക്കപ്പെടണമെന്നും മുംബൈയിലലെ ചെമ്പൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസമാണ് രൺവീർ സിംഗ് നഗ്നനായി ഫോട്ടോഷൂട്ട് ചെയ്ത് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
ഈ ചിത്രങ്ങൾ വലിയ രീതിയിൽ വൈറലാവുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ ഫോട്ടോഷൂട്ടിനെതിരെ പരാതി ലഭിച്ചതോടെ മാഗസിനും താരത്തിനും തലവേദന ആയിരിക്കുകയാണ്.
നേരത്തെ, തൃണമൂൽ കോൺഗ്രസ് എംപിയും ബംഗാളി അഭിനേത്രിയുമായ മിമി ചക്രബർത്തി രൺവീറിന്റെ ഫോട്ടോഷൂട്ടിന് എതിരെ രംഗത്തുവന്നിരുന്നു. സ്ത്രീകൾ ഇത്തരം ഫോട്ടോഷൂട്ട് നടത്തിയാൽ ഇത്ര പിന്തുണ ലഭിക്കുമോ അവരുടെ വീട് നിങ്ങൾ കത്തിക്കില്ലേ എന്നായിരുന്നു മിമി ചക്രബർത്തിയുടെ ചോദ്യം.
Discussion about this post