സാവോപോളോ: ബ്രസീലിയൻ ഫുട്ബോൾ സൂപ്പർ താരം നെയ്മറുടെ കാമുകിയുടെ വീട്ടിൽ വൻ കവർച്ച. നെയ്മറുടെ കാമുകി ബ്രൂണ ബിയാൻകാർഡിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാനായാണ് സംഘമെത്തിയതെന്നാണ് വിവരം. ബ്രൂണോയുടെ സാവോപോളോയിലുള്ള വീട്ടിലെത്തിയ കൊള്ളസംഘം മാതാപിതാക്കളെ ആക്രമിച്ചു. കൊള്ളക്കാരെത്തിയ സമയത്ത് ബ്രൂണയും കുഞ്ഞും വീട്ടിലുണ്ടായിരുന്നില്ല.
വീട്ടിൽ അതിക്രമിച്ചുകയറിയ കള്ളന്മാർ ബ്രൂണയുടെ മാതാപിതാക്കളെ ബന്ദിച്ചതിന് ശേഷമാണ് കവർച്ച നടത്തിയത്. കവർച്ചയ്ക്കിടെ ഇരുവർക്കും കാര്യമായ പരിക്കേറ്റിട്ടില്ലെന്ന് സ്‌കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. മൂവർസംഘമാണ് മോഷണം നടത്തിയത്. വീട്ടിലെ വിലപിടിപ്പുള്ള പലതും അപഹരിച്ചു.
വീട്ടിൽനിന്ന് ശബ്ദമുയരാൻ തുടങ്ങിയതോടെ അയൽവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കള്ളന്മാരിലൊരാളെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. പോലീസ് റിപ്പോർട്ട് പ്രകാരം വീടിനകത്തുണ്ടായിരുന്ന പഴ്സുകൾ, വാച്ചുകൾ, ആഭരണങ്ങൾ എന്നിവയാണ് കള്ളന്മാർ കൊണ്ടുപോയത്.
ബ്രൂണയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാനായാണ് മൂവർ സംഘം വീട്ടിൽ അതിക്രമിച്ചുകടന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് മോഷ്ടിച്ച സാധനങ്ങളിൽ പലതും പോലീസ് വീണ്ടെടുത്തിട്ടുണ്ട്. മറ്റ് രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ഉടൻതന്നെ അറസ്റ്റുചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞമാസമാണ് നെയ്മർക്കും ബ്രൂണയ്ക്കും ഒരു പെൺകുഞ്ഞ് ജനിച്ചത്. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബ് അൽ ഹിലാലിലെ താരമാണ് നെയ്മർ. പരിക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് താരമിപ്പോൾ.
Discussion about this post