റായ്പൂർ: വിവാഹ വിരുന്നിന് തൊട്ടുമുൻപ് നവവധുവിനെയും കൊലപ്പെടുത്തി നവവരൻ ജീവനൊടുക്കി. ഛത്തീസ്ഗഡിലെ റായ്പുരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വിവാഹത്തിന്റെ സന്തോഷം തളം കെട്ടി നിന്ന വീട് നിമിഷ നേരംകൊണ്ടാണ് കൂട്ടനിലവിളിയിലേയ്ക്ക് വഴിമാറിയത്. റായ്പുർ തിക്രപറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അസ്ലം (24), കഖഷ ബാനു (22) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം. ചൊവ്വാഴ്ച രാത്രിയാണ് വിവാഹ സൽക്കാരം നടത്താൻ തീരുമാനിച്ചിരുന്നത്. മുറിയിൽ ഒരുങ്ങുന്നതിനിടെ അസ്ലവും ബാനുവും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഭർത്താവ് യുവതിയെ കുത്തുകയായിരുന്നു. പിന്നാലെ അസ്ലവും ജീവനൊടുക്കുകയായിരുന്നു. യുവതിയുടെ കരച്ചിൽ കേട്ട് വരന്റെ അമ്മ ഓടിയെത്തി. പക്ഷേ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.
കുറെനേരം വിളിച്ചിട്ടും പ്രതികരണം ഇല്ലാതായപ്പോൾ വീട്ടുകാർ ജനൽ ബലമായി തുറന്നു നോക്കി. ശേഷം കണ്ടത്, നിലത്തു തളം കെട്ടിയ രക്തത്തിൽ ഇരുവരും അബോധാവസ്ഥയിൽ കിടക്കുന്നതാണ്. വിവരമറിഞ്ഞ് എത്തിയ പോലീസ് വാതിൽ തകർത്ത് അകത്തുകടന്നെങ്കിലും രണ്ടുപേരും മരിച്ചിരുന്നു. മുറിയിൽനിന്ന് കത്തി കണ്ടെടുത്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Discussion about this post