കണ്ണൂർ: പിലാത്തറയിൽ ഹോട്ടൽ ജീവനക്കാർ ശുചിമുറിയിൽ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചത് കണ്ടതോടെ ചോദ്യം ചെയ്ത ഡോക്ടർക്ക് മർദ്ദനം. കാസർകോഡ് ബന്തടുക്ക പി എച്ച് എസ് സിയിലെ ഡോക്ടർ സുബ്ബറായക്കാണ് മർദ്ദനമേറ്റത്. സംഭവത്തിന്റെ ഫോട്ടോയും വീഡിയോയും എടുക്കാൻ ശ്രമിച്ചപ്പോഴാണ് ഡോക്ടർക്ക് നേരെ അതിക്രമമുണ്ടായതെന്ന് പരാതിയിൽ പറയുന്നു.
സംഭവത്തിൽ കെസി ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് ഹോട്ടൽ ജീവനക്കാരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പരിയാരം ഇൻസ്പെക്ടർ കെവി ബാബു അറസ്റ്റ് ചെയ്തു. ചുമടുതാങ്ങി കെസി ഹൗസിൽ മുഹമ്മദ് മൊയ്തീൻ(28), സഹോദരി സമീന(29), സെക്യൂരിറ്റി ജീവനക്കാരൻ ചെറുകുന്നിലെ ടി ദാസൻ(70) എന്നിവരാണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ മോഷണം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിലാണ് ഇവർക്കെതിരെ കേസ്.

കൂടാതെ ഭക്ഷണ സാമഗ്രികൾ ശുചിമുറിയിൽ സൂക്ഷിച്ച ഹോട്ടലിനെതിരെ നടപടിയും അധികൃതർ കൈക്കൊണ്ടിട്ടുണ്ട്. ഒരാഴ്ച കാലത്തേക്ക് ഹോട്ടൽ അടച്ചിടാനാണ് ചെറുതാഴം പഞ്ചായത്ത് അധികൃതർ നിർദ്ദേശം നൽകിയത്. പിലാത്തറ കെഎസ്ടിപി റോഡിലുള്ള കെസി റസ്റ്റോറന്റിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയാണ് നടപടി എടുത്തത്.
ഭക്ഷ്യവകുപ്പിന്റെ പരിശോധനയിൽ പഴകിയ പാൽ, ഈത്തപ്പഴം, കടല എന്നിവ ഹോട്ടലിൽ കണ്ടെടുത്തു. സ്ഥാപനത്തിന്റെ ലൈസൻസ് ഹാജരാക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.
യാണ് പിലാത്തറ കെഎസ്ടിപി റോഡിലുള്ള കെസി റസ്റ്റോറന്റിൽ രാവിലെ 10 മണിയോടെ കാസർഗോഡ് ബന്തടുക്ക പിഎച്ച്സിയിലെ മെഡിക്കൽ ഓഫീസറായ ഡോ.സുബ്ബരായയും സ്റ്റാഫും കുടുംബാംഗങ്ങളുമടക്കമുള്ള 31 പേർ ഭക്ഷണം കഴിക്കാൻ കയറിയത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ശുചിമുറിയിൽ പോയപ്പോഴാണ് വൃത്തി ഹീനമായ വാഷ്റൂമിൽ ഭക്ഷണ സാധനങ്ങളും പച്ചക്കറികളും മറ്റും സൂക്ഷിച്ചത് കണ്ടത്.
ഇതോടെ ഡോ.സുബ്ബരായ ഇതിന്റെ ഫോട്ടോയും വീഡിയോയും എടുക്കുകയും ചെയ്തു. ഇത് കണ്ട് പ്രകോപിതരായ സെക്യൂരിറ്റി ദാസൻ, ഉടമ മുഹമ്മദ്, സഹോദരി സമീന എന്നിവർ ചേർന്ന് ഡോക്ടറെ മർദ്ദിക്കുകയും ചീത്തവിളിക്കുകയുമായിരുന്നു. പ്രശ്നം വേണ്ടെന്ന് പറഞ്ഞ് ഡോക്ടർ എടുത്ത വീഡിയോ ഡിലീറ്റ് ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ മൂന്നുപേരും ചേർന്ന് ഡോക്ടറെ കയ്യേറ്റം ചെയ്യുകയും മൊബൈൽ ഫോൺ പിടിച്ചു വാങ്ങുകയും ചെയ്തു.
ഇതോടൊപ്പം, ആരെയും ഇവിടെനിന്ന് പോകാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് ഭീഷണിമുഴക്കുകയും ചെയ്തു. ഇതോടെ സംഘത്തിലുണ്ടായിരുന്നവർ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.
















Discussion about this post