ന്യൂയോർക്ക്: പന്നിയുടെ ഹൃദയം വിജയകരമായി മാറ്റിവെച്ച ഡേവിഡ് ബെന്നറ്റ് മരിച്ചു. 57 വയാസിരുന്നു. ശസ്ത്രക്രിയ നടത്തിയ മേരിലാൻഡ് ആശുപത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.പി(അസോസിയേറ്റഡ് പ്രസ്സ്)ആണ് ഡേവിഡ് ബെന്നറ്റിന്റെ മരണവാർത്ത പുറംലോകത്തെ അറിയിച്ചത്. ചൊവ്വാഴ്ച മേരിലാൻഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ വെച്ചാണ് ബെന്നറ്റ് മരിച്ചത്.
വിജയൻ ബാക്കി വെച്ച ജപ്പാൻ യാത്ര പൂർത്തീകരിക്കാൻ മോഹന; ഇത്തവണ യാത്ര മക്കൾക്കും മരുമക്കൾക്കുമൊപ്പം
അതേസമയം, മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല. പന്നിയിൽ നിന്ന് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ആദ്യ വ്യക്തിയാണ് ഡേവിഡ് ബെന്നറ്റ്. കഴിഞ്ഞ ജനുവരിയിലാണ് ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിച്ചത്.
57കാരനായ ഡേവിഡ് ബെന്നറ്റിനാണ് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മാറ്റിവെച്ചത്. ശസ്ത്രക്രിയക്ക് ശേഷം സാധാരണപോലെ ഹൃദയം പ്രവർത്തിച്ചിരുന്നു. വർഷങ്ങൾ നീണ്ട പരീക്ഷണത്തിന്റ ഫലമായിരുന്നു ശസ്ത്രക്രിയ. യു.എസിലെ മേരിലാൻഡ് മെഡിക്കൽ സ്കൂളിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ഹൃദയസംബന്ധമായ ഗുരുതര രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു ബെന്നറ്റ്.
‘മരിക്കുക അല്ലെങ്കിൽ ഈയൊരു അവയവമാറ്റത്തിന് തയാറാവുക, ഈ രണ്ട് സാഹചര്യങ്ങൾ മാത്രമേ മുമ്പിലുള്ളൂ. ഇരുട്ടിലേക്ക് നോക്കിയുള്ള വെടിയാണ് ഇതെന്ന് എനിക്കറിയാം. എന്നാൽ, ഇത് മാത്രമാണ് അവസാന പ്രതീക്ഷ,’ എന്നായിരുന്നു ശസ്ത്രക്രിയക്ക് മുമ്പായി ഡേവിഡ് ബെന്നറ്റ് പറഞ്ഞത്. ഒരു വർഷം പ്രായമുള്ള, ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ബെന്നറ്റിൽ വെച്ചുപിടിപ്പിച്ചത്.
Discussion about this post