മേരിലാൻഡ്: അടുത്തിടെ അമേരിക്കയിൽ പന്നിയുടെ ഹൃദയം മനുഷ്യ ശരീരത്തിൽ തുടിച്ചത് വാർത്തകളിൽ ഇടംനേടിയിരുന്നു. അമേരിക്കക്കാരനായ ഡേവിഡ് ബെന്നറ്റിനാണ് പന്നിയുടെ ഹൃദയം വെച്ചു പിടിപ്പിച്ചത്. മരണത്തോട് മല്ലടിച്ച ഡേവിഡിനെ രക്ഷിക്കുന്നതിനായി അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് മെരിലാൻഡ് മെഡിക്കൽ സ്കൂളിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഡോക്ടർമാർ തുന്നിച്ചേർത്തത്.
ജനുവരി 8നായിരുന്നു ഒമ്പത് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ. ദിവസങ്ങൾ പിന്നിട്ടിട്ടും ഡേവിഡ് ആരോഗ്യവാനായി തുടരുന്നതാണ് പ്രതീക്ഷയേകുന്നത്. ഇപ്പോൾ ഡേവിഡ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഡേവിഡ് ബെന്നറ്റിന്റെ ക്രിമിനൽ പശ്ചാത്തലമാണ് പുറത്തുവന്നത്.
ഒരുകാലത്ത് മേരിലാൻഡ് നിവാസികൾ ഒരിക്കൽ ഭയപ്പാടോടെ ഓർത്തിരുന്നയാളായിരുന്നു ഡേവിഡ് ബെന്നറ്റ്. 1988ൽ എഡ്വേർഡ് ഷുമാക്കറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതി ഇയാൾക്ക് പത്തു വർഷത്തെ കഠിനതടവിന് വിധിച്ചിരുന്നു. ഏഴോളം തവണ കുത്തേറ്റ എഡ്വേർഡിന്റെ ശരീരം തളരുകയും ഏറെ നാളത്തെ ചികിത്സയ്ക്കും ദുരിത ജീവിതത്തിനും ശേഷം 2007ൽ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട് ഇരുപത് വർഷത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം മരണപ്പെട്ടതെന്ന് സഹോദരി ലെസ്ലിയും വെളിപ്പെടുത്തി. അതേസമയം, ഡേവിഡ് എത്രകാലം പന്നിയുടെ ഹൃദയവുമായി ജീവിക്കുമെന്ന് വ്യക്തമല്ല. മരണത്തോട് മല്ലടിച്ച ഡേവിഡിനെ രക്ഷിക്കാനുള്ള ഏക വഴിയായിരുന്നു ഈ ശസ്ത്രക്രിയ.
Discussion about this post