തൃശൂർ: നിർത്തിയിട്ട ട്രെയിനിൽ നിന്നിറങ്ങി ഭക്ഷണം വാങ്ങി തിരിച്ചു കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചങ്ങനാശേരി കൊല്ലാരം മത്തായി സെബാസ്റ്റ്യന്റെ മകൻ മിലൻ ആണ് മരിച്ചത്. 21 വയസായിരുന്നു. തൃശൂർ റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്. അപകടത്തിൽ കാലുകൾ തകർന്നിരുന്നു. മിലന്റെ മാതാപിതാക്കൾ വിദേശത്താണ്.
ശബരി എക്‌സ്പ്രസിലാണ് മിലൻ യാത്ര ചെയ്തത്. പാലക്കാട് ലീഡ്‌സ് അക്കാദമി വിദ്യാർത്ഥിയായ മിലൻ നാട്ടിലേക്കുള്ള മടക്ക യാത്രയിലാണ് ദാരുണമായി മരിച്ചത്. തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ഭക്ഷണവും വെള്ളവും വാങ്ങാനിറങ്ങി. തിരികെ കയറാനെത്തുമ്പോഴേക്കും ട്രെയിൻ നീങ്ങിക്കഴിഞ്ഞിരുന്നു. ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങുകയായിരുന്നുവെന്ന് റെയിൽവേ പോലീസ് പറയുന്നു.
സമീപത്തുണ്ടായിരുന്നവർ പ്ലാറ്റ്‌ഫോമിലേക്കു പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും മിലൻ ട്രാക്കിനിടയിലേയ്ക്ക് വീണു. ഉടനടി അപായച്ചങ്ങല വലിച്ചു ട്രെയിൻ നിർത്തി പുറത്തെടുക്കുമ്പോൾ ജീവനുണ്ടായിരുന്നെങ്കിലും ജില്ലാ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണത്തിന് കീഴടങ്ങി.
Discussion about this post