ചെങ്ങന്നൂര്‍: അപകടത്തില്‍പ്പെട്ട് രക്തംവാര്‍ന്ന് റോഡില്‍ കിടന്നയാളെ ആശുപത്രിയില്‍ എത്തിച്ചതിന് കുടശ്ശനാട് പ്രെയ്സ് കോട്ടേജില്‍ മോനി വര്‍ഗീസ് നരകയാതന അനുഭവിച്ചത് എട്ട് വര്‍ഷം. 57കാരനായ മോനിവര്‍ഗീസ് കോടതി കയറിയിറങ്ങിയതും വര്‍ഷങ്ങളോളമാണ്. ഒടുവില്‍ ചെങ്ങന്നൂര്‍ കോടതി ഇദ്ദേഹത്തെ വെറുതെ വിടുകയും ചെയ്തു.
കള്ളക്കേസില്‍ കുടുക്കി വര്‍ഷങ്ങളോളം പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മോനി. 2013 ജനുവരി 31-ന് വൈകുന്നേരം ഏഴുമണിയോടെയാണ് നരകയാതനയിലേയ്ക്ക് തള്ളിയിട്ട സംഭവം നടന്നത്. കോട്ടയത്തുനിന്ന് ഭാര്യാപിതാവിന്റെ സഹോദരിക്കൊപ്പം കാറില്‍ കുടശ്ശനാട്ടിലേക്ക് പോകുംവഴി മുളക്കുഴ ഷാപ്പുപടിക്കുസമീപം ആള്‍ക്കൂട്ടംകണ്ട് കാര്‍ നിര്‍ത്തി.
അപകടത്തില്‍പ്പെട്ട് രക്തത്തില്‍ കുളിച്ചുപിടയുന്ന ഒരാളും അയാള്‍ക്ക് ചുറ്റുംനിന്ന് കാഴ്ചകാണുന്ന ആള്ക്കൂട്ടത്തെയുമായിരുന്നു കണ്ടത്. കാറപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആരുമില്ലാതെ ചോരവാര്‍ന്നുമരിച്ച സഹോദരന്റെ മുഖമാണ് മനസില്‍ വന്നതെന്ന് മോനി പറയുന്നു. വേഗം പോലീസില്‍ വിവരമറിയിച്ച് അപകടത്തില്‍പ്പെട്ടയാളിനെയുംകൊണ്ട് മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പാഞ്ഞു. ആശുപത്രിയില്‍ എത്തിയതും ആള് മരിച്ചു.
താന്‍ പറഞ്ഞതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് പരുഷമായ ഭാഷയില്‍ സംസാരിക്കുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തതായി മോനി ആരോപിക്കുന്നു. അവിടെ എത്തിയ ഉടനെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണും വാച്ചും സ്വര്‍ണമോതിരവും ഊരിവാങ്ങി കുറ്റവാളിയോടെന്നപോലെ മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു.
‘വലിയൊരു കേസിലാണ് അകപ്പെട്ടിരിക്കുന്നത്, അയ്യായിരംരൂപ തന്നാല്‍ വെറുതെവിടാം എന്നും ധരിപ്പിച്ചു. എന്തിനു പണംനല്കണം ഒരുജീവന് രക്ഷിക്കാന്‍ ശ്രമിച്ചതല്ലേ എന്ന് ശബ്ദം ഉയര്‍ത്തി ചോദിച്ചതോടെ പോലീസുകാര്‍ രോഷാകുലരായി അടിക്കാന്‍ കൈയോങ്ങി. ശരിക്കും ഭയന്നുപോയി’- മോനി പറയുന്നു.
തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മോനിക്ക് ജാമ്യം ലഭിച്ചു. പക്ഷേ, മനഃപൂര്‍വമല്ലാത്ത നരഹത്യാകേസ് ചുമത്തിയായിരുന്നു പിന്നീടുള്ള പീഡനം. കാല്‍നടയാത്രക്കാരനെ അലക്ഷ്യമായി കാര്‍ ഓടിച്ച് ഇടിച്ചു കൊന്നെന്നായിരുന്നു പോലീസ് ഭാഷ്യം. കൃത്രിമമായ തെളിവുകളും മരിച്ചയാളിന്റെ സഹോദരനെ ദൃക്സാക്ഷി എന്ന നിലയിലും പോലീസ് അവതരിപ്പിച്ചു. എട്ടുവര്‍ഷംനീണ്ട നിയമപ്പോരാട്ടത്തിന് ഒടുവിലാണ് സത്യം മോനി വര്‍ഗീസിനൊപ്പം നിന്നത്.
Discussion about this post