ന്യൂഡൽഹി: മോഡി സർക്കാരിന്റെ ഏറ്റവും പ്രചാരമുള്ള പദ്ധതികളിലൊന്നാണ് എല്ലാകുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജൻധൻ അക്കൗണ്ട് പദ്ധതി. ഇപ്പോഴിതാ ജൻധൻ അക്കൗണ്ട് പദ്ധതിയിൽ ഉടമകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്. സാമൂഹ്യ സുരക്ഷാ പദ്ധതികൾ കൂടുതൽ പാവപ്പെട്ടവരിലേയ്ക്കുകൂടി വ്യാപിപ്പിക്കുന്നതിനായി ജൻധൻ അക്കൗണ്ടുമായി ബന്ധപ്പെടുത്തി സർക്കാർ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുകയാണ്.
പിഎം ജീവൻ ജ്യോതി യോജനയും പിഎം സുരക്ഷാ ഭീമാ യോജനയും ജൻധൻ അക്കൗണ്ട് ഉടമകൾക്കുകൂടി ലഭ്യമാക്കും. 18നും 50നും ഇടയിൽ പ്രായമുള്ളവർക്ക് ചേരാവുന്ന പദ്ധതിയാണ് പിഎം ജീവൻ ജ്യോതി യോജന. വർഷത്തിൽ 330 രൂപ പ്രീമിയം അടച്ചാൽ രണ്ടു ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുക. അതായത് അക്കൗണ്ട് ഉടമ മരിച്ചാൽ രണ്ടുലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും.
പിഎം സുരക്ഷാ ഭീമാ യോജന പ്രകാരം 12രൂപ വാർഷിക പ്രീമിയം അടച്ചാൽ രണ്ടുലക്ഷം രൂപയുടെ അപകട ഇൻഷുറൻസും ലഭിക്കും. അക്കൗണ്ട് ഉടമ അപകടത്തിൽമരിച്ചാൽ രണ്ടുലക്ഷം രൂപയും അപകടത്തിൽ ഭാഗികമായി വൈകല്യം സംഭവിച്ചാൽ ഒരു ലക്ഷം രൂപയുമാണ് പദ്ധതിപ്രകാരം ലഭിക്കുക. 18 വയസ്സിനും 70വയസ്സിനും ഇടയിലുള്ളവർക്ക് പദ്ധതിയിൽ ചേരാം.
കുറഞ്ഞ തുകയുടെ നിക്ഷേപവും വായ്പയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും ഉടനെ തുടങ്ങും. ഡിജിറ്റൽ പണമിടപാടിനുള്ള സൗകര്യങ്ങളും അക്കൗണ്ട ഉടമകൾക്ക് വൈകാതെ ലഭ്യമാകും.
അതേസമയം, കേന്ദ്രത്തിന്റെ ഓഗസ്റ്റ് 19ലെ കണക്കുപ്രകാരം 40.35 കോടിയിലേറെപ്പേർക്കാണ് ജൻധൻ അക്കൗണ്ടുള്ളത്. ഈ അക്കൗണ്ടുകളിലാകട്ടെ 1.31 ലക്ഷം കോടി രൂപ നിക്ഷേപവുമുണ്ട്. ഗ്രാമീണ മേഖലകലകളിലുള്ളവരാണ് അക്കൗണ്ട് ഉടമകളിൽ മൂന്നിൽ രണ്ടുപേരും. 55 ശതമാനം അക്കൗണ്ട് ഉടമകളും സ്ത്രീകളാണ്. അക്കൗണ്ടിലെ ഒരാളുടെ ശരാശരി നിക്ഷേപം 3,239 രൂപയാണ്.
Discussion about this post