കോട്ടക്കുന്ന്: മഹാമാരി ദുരന്തഭൂമിയാക്കി മാറ്റിയ മലപ്പുറത്തെ കോട്ടക്കുന്നിൽ നിന്നും വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ രണ്ട് പേരെ കണ്ടെത്തി. ഗീതു (22), ഒന്നര വയസുള്ള മകൻ ധ്രുവ് എന്നിവരുടെ മൃതദേഹമാണ് മൂന്ന് ദിവസത്തെ തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ഗീതുവിന്റെ ഭർത്താവ് ശരത്തിന്റെ അമ്മ സരോജിനിക്കായി തെരച്ചിൽ ഇനിയും തുടരുകയാണ്.
ഇന്ന് രാവിലെ മുതൽ തുടങ്ങിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. റവന്യു ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ തെരച്ചിൽ നിർത്തിവച്ചിരുന്നു.
വെള്ളിയാഴ്ച്ച ഉച്ചയോടുകൂടിയാണ് കനത്ത മഴയെത്തുടർന്ന് കോട്ടക്കുന്നിൽ മണ്ണിടിഞ്ഞ് അപകടമുണ്ടായത്. കോട്ടക്കുന്നിൽ വാടകയ്ക്ക് താമസിച്ച് വരുകയായിരുന്നു സരോജിനിയും കുടുംബവും. മണ്ണിടിയുന്നത് കണ്ട് ഓടാനുള്ള ശ്രമത്തിനിടെ ശരത്തിന്റേയും കുടുംബത്തിന്റെയും മുകളിലേക്ക് മണ്ണൊന്നാകെ വീണുപോവുകയായിരുന്നു. അപകടത്തിൽ നിന്ന് സരോജിനിയുടെ മകൻ ശരത് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
Discussion about this post