പുല്‍പ്പളളി: വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലെ പുല്‍പ്പളളിയില്‍ വന്‍ പ്രതിഷേധം. ഹര്‍ത്താല്‍ ദിനത്തില്‍ പുല്‍പ്പളളിയില്‍ കൂട്ടം ചേര്‍ന്നെത്തിയ ജനം വനംവകുപ്പിന്റെ വാഹനം തടഞ്ഞു. കൂടാതെ ജീപ്പിന്റെ കാറ്റ് അഴിച്ചുവിടുകയും, റൂഫ് വലിച്ചുകീറുകയും ചെയ്തു. തുടര്‍ന്ന് ജീപ്പിന് മുകളില്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു.
പുല്‍പ്പള്ളിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെയാണ് ജനരോഷം ആളിക്കത്തുന്നത്. നൂറിലേറെ പേരാണ് പ്രതിഷേധിച്ചെത്തിയത്.
കേണിച്ചിറയില്‍ കണ്ടെത്തിയ പാതി തിന്ന നിലയിലുളള പശുവിന്റെ ജഡവും പ്രതിഷേധക്കാര്‍ പുല്‍പ്പളളിയിലേക്ക് എത്തിച്ചു, വനംവകുപ്പ് ജീപ്പിന് മുകളില്‍ പശുവിന്റെ ജഡം കയറ്റിവെച്ച് കെട്ടിയും പ്രതിഷേധം തുടരുകയാണ്.
കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പോളിന്റെ കുടുംബത്തിന് 50 ലക്ഷം, ജോലി, കടം എഴുതിതള്ളണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. പ്രതിഷേധങ്ങള്‍ക്കും തുടര്‍നടപടികള്‍ക്കുമായി 10 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ ആറുമണി മുതലാണ് ജില്ലയില്‍ ഹര്‍ത്താല്‍ തുടങ്ങിയത്. ജില്ലാ കവാടമായ ലക്കിടി, മാനന്തവാടി തുടങ്ങി മിക്ക സ്ഥലങ്ങളിലും വാഹനങ്ങള്‍ തടയുന്നുണ്ട്. പുല്‍പ്പള്ളി പഞ്ചായത്തിനു മുന്നിലും പ്രതിഷേധമുണ്ടായി. ചര്‍ച്ചയല്ല, പരിഹാരമാണ് ഇനി വേണ്ടതെന്നാണ് നാട്ടുകാരുടെ ആവശ്യം.
Discussion about this post