അഞ്ചൽ: കാമുകിക്കൊപ്പം പോയ യുവാവിനെ ദിവസങ്ങൾക്ക് ശേഷം കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. അഞ്ചൽ ഏറം ഒറ്റത്തെങ്ങ് വയലിറക്കത്ത് വീട്ടിൽ സജിൻ ഷാ(21)യാണ് ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടത്. നിർമാണം പൂർത്തിയാകാത്ത വീടിന്റെ കിണറ്റിൽ സജിൻ ഷായെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ 20-ാം തീയതിയാണ് സജിൻ ഷായെ കാണാതായത്. തുടർന്ന് രക്ഷിതാക്കൾ അന്വേഷണം നടത്തിയപ്പോൾ സജിൻഷായുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന പെൺകുട്ടിയേയും കാണ്മാനില്ലെന്ന വിവരം ലഭിച്ചിരുന്നു. പിന്നാലെ പെൺകുട്ടിയുടെ ബന്ധുക്കൾ സജിൻ ഷായുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു.
ഇവരെ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതിനിടെ പെൺകുട്ടി തിരികെ വീട്ടിലെത്തി. സജിൻ ഷായുടെ മാതാവിനെ ഫോൺ വിളിച്ച് സംസാരിക്കുകയും സജിൻ ഷാ ഉടനേ വീട്ടിൽ തിരിച്ചെത്തുമെന്ന് അറിയിച്ചതായും പറയുന്നു. ഇതിന് തൊട്ടടുത്ത ദിവസം രാത്രിയോടെ സജിൻ ഷാ മാതാപിതാക്കളെ ഫോണിൽ വിളിച്ചു കുഴപ്പമൊന്നുമില്ലെന്നും കൂട്ടുകാരന്റെ വീട്ടിലാണെന്നും കൂട്ടുകാർ ചതിക്കില്ലെന്നും അറിയിച്ചിരുന്നെന്ന് പിതാവ് പറഞ്ഞു. ഉടനേ തിരിച്ചെത്തുമെന്നും പറഞ്ഞിരുന്നു.
ഈ സംഭവമെല്ലാം ഉൾപ്പെടുത്തി അന്നു തന്നെ അഞ്ചൽേപൊലീസിൽ സജിൻ ഷായുടെ പിതാവ് പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിതിൽ രണ്ട് സുഹൃത്തുക്കള കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. ഇതോടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം കരവാളൂർ പുത്തൂത്തടത്തിൽ നിർമ്മാണം പൂർത്തിയാകാത്ത വീടിന്റെ കിണറ്റിൽ കണ്ടെത്തിയത്.
പോലീസ് വിളിച്ചറിയിച്ചത് അനിസരിച്ച് പുനലൂർ നിന്നും ഫയർഫോഴ്സെത്തി മൃതദേഹം പുറത്തെടുത്തു. പുനലൂർ താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ഒറ്റത്തെങ്ങ് ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. പിതാവ്: ജലാലുദ്ദീൻ. മാതാവ്: ഷീജ. സഹോദരൻ: ബിസ്മൽ ഷാ.
Discussion about this post