ചങ്ങരംകുളം: യാത്രയ്ക്കിടെ ബസ് അപകടത്തിൽപ്പെട്ട് നിർത്തിയിട്ടതിനിടെ യാത്രക്കാരിയായ പെൺകുട്ടിക്ക് നേരെ അശ്ലീല പ്രദർശനം നടത്തി യുവാവ്. ബസ് നിർത്തിയ തക്കത്തിനാണ് യുവാവ് അതിക്രമം കാണിച്ചത്. സംഭവത്തിൽ ചാലിശ്ശേരി മണ്ണാറപ്പറമ്പ് തെക്കത്തുവളപ്പിൽ അലി(43)യെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇയാൾക്ക് എതിരെ ചങ്ങരംകുളം പോലീസ് പോക്സോ അടക്കം ചുമത്തി കേസെടുത്തിരിക്കുകയാണ്.
തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ചങ്ങരംകുളം നരണിപ്പുഴ റോഡിൽ വെച്ച് സംഭവമുണ്ടായത്. പത്താംക്ലാസ് വിദ്യാർഥിനിക്കുനേരെയാണ് ഇയാൾ അതിക്രമം കാട്ടിയത്. പ്രതി പെൺകുട്ടിക്കുനേരെ നഗ്നത പ്രദർശനം നടത്തിയെന്ന കാണിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ചങ്ങരംകുളത്തുനിന്ന് എരമംഗലത്തേക്കുപോയ ബസ് കാറിലിടിച്ച് അപകടത്തിൽപ്പെട്ടിരുന്നു. ഈ സമയത്ത് ബസ് നിർത്തി ഇതോടെ ബസിലുണ്ടായിരുന്ന യാത്രക്കാർ പുറത്തിറങ്ങി. ഈ സമയത്താണ് പ്രതി ലൈംഗികാതിക്രമം കാട്ടിയത്. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന അമ്മ ബഹളംവെച്ചതോടെ ഇയാൾ ബസിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു.
സംഭവം അറിഞ്ഞ് പിറകെ ഓടിയ നാട്ടുകാർ ഇയാളെ പിടികൂടി പോലീസിലേൽപ്പിച്ചു. വൈദ്യപരിശോധനയ്ക്കുശേഷം പെൺകുട്ടിയുടെ മൊഴിപ്രകാരം പോക്സോ ചുമത്തി കേസെടുത്ത ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Discussion about this post