മുംബൈ: എലത്തൂരിൽ ട്രെയിനിൽ തീവെപ്പ് നടത്തിയ സംഭവത്തിന് തീവ്രവാദ ബന്ധമെന്ന് അന്വേഷണസംഘത്തിന് സൂചന. മറ്റൊരാളുടെ നിർദേശം അനുസരിച്ചാണ് തീവെച്ചതെന്ന് പ്രതി ഷാരൂഖ് സൈഫി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. പ്രതിയ്ക്ക് തീവ്രവാദബന്ധമുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചതായി സിഎൻഎൻ ന്യൂസ് 18-ലെ മുതിർന്ന മാധ്യമപ്രവർത്തകൻ മനോജ് ഗുപ്ത റിപ്പോർട്ട് ചെയ്തു.
ആക്രമണം തീവ്രവാദ ആക്രമണത്തിന് സമാനമാണെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. പ്രതിക്ക് മാനസികപ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയുടെ പക്കൽ ആറ് മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നു. ഇതിൽ ഒരെണ്ണം സ്വിച്ച് ഓൺ ചെയ്തതാണ് പ്രതിയിലേക്ക് അന്വേഷണം എത്താൻ കാരണമായത്.
ട്രെയിനിൽ പ്രയോഗിച്ച കത്തുന്ന ദ്രാവകം കേരളത്തിൽനിന്ന് വാങ്ങിയതാണെന്ന് പ്രതി എടിഎസിനോട് സമ്മതിച്ചു. തനിക്ക് ഈ കൃത്യം ചെയ്യാൻ മറ്റൊരാൾ നിർദ്ദേശം നൽകിയെന്നും പ്രതി സമ്മതിച്ചു.
ട്രെയിനിൽ നിന്ന് ചാടുന്നതിനിടയിൽ പ്രതി ഷാരൂഖ് സൈഫിയ്ക്ക് മുറിവേറ്റിട്ടുണ്ട്. പരിക്ക് കാരണം സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലാണ് പ്രതി. തീവ്രവാദ ബന്ദം സംശയിക്കുന്നതിനാൽ തന്നെ പ്രതിയെ കേരളാ പോലീസിലെ ഭീകര വിരുദ്ധവിഭാഗത്തിന് കസ്റ്റഡിയിൽ നൽകിയേക്കും.
ഇന്നലെ രത്നഗിരിയിലുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാനായത്. രത്നഗിരിയിലെ ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്. ട്രെയിനിൽ തീവെച്ച ശേഷം പുറത്തേക്ക് ചാടിയപ്പോഴാണ് പ്രതിക്ക് പരിക്കേറ്റത്. ഇയാളെ രത്നഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു.
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പിടിയിലായ പ്രതി ഡൽഹിയിലെ ഷഹീൻബാഗ് സ്വദേശി ഷഹറൂഖ് സെയ്ഫിയെ രത്നഗിരിയിൽ നിന്നാണ് പിടികൂടിയത്. മുഖത്തടക്കമേറ്റ പരിക്കിന് ചികിത്സ തേടാനെത്തിയ പ്രതിയെ തിരിച്ചറിയുകയായിരുന്നു.
തീവണ്ടിയിൽ നിന്നും പരിസരത്തുനിന്നും കണ്ടെടുത്ത കുറിപ്പുകളും മൊബൈൽഫോണിൽ ഉപയോഗിച്ച സിംകാർഡും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കേരള എടിഎസും പോലീസും ഇയാളുടെ വീട്ടിലെത്തി അന്വേഷണം നടത്തുകയായിരുന്നു.
പോലീസും കേരള എ.ടി.എസും ഷാരൂഖ് സെയ്ഫിയുടെ ഡൽഹി ഷഹീൻബാഗിലെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ പ്രതിയുടെ വിവരങ്ങൾ ശേഖരിച്ചിരുന്നു. രത്നഗിരിയിൽ അറസ്റ്റിലായ പ്രതിയുടെ ഫോട്ടോ കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേസമയം, സംഭവ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞ അക്രമിയെ മൂന്നു ദിവസത്തിനുള്ളിൽ തന്നെ പിടികൂടാൻ കഴിഞ്ഞത് കേരളപോലീസിന്റെ അന്വേഷണ മികവാണെന്ന് മുഖ്യമന്ത്രി അഭിനന്ദിച്ചു. മറ്റു സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജൻസികളുടെ സഹകരണത്തിന്റെയും ഫലമായിട്ടാണ് അക്രമി പിടിയിലായതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
അന്വേഷണത്തിൽ പങ്കാളികളായ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും മഹാരാഷ്ട്ര എ.ടി.എസ്, കേന്ദ്ര ഇന്റലിജൻസ്, റെയിൽവെ അടക്കം സഹകരിച്ച മറ്റ് ഏജൻസികളെയും മുഖ്യമന്ത്രി അഭിനന്ദിക്കുന്നുണ്ട്.
Discussion about this post