തിരുവനന്തപുരം: ഇരുപതിനായിരത്തിലേറെ കുപ്പി പഴകിയ ബിയറും വിദേശമദ്യവും നശിപ്പിക്കും. വിഴിഞ്ഞം മുക്കോലയിലുള്ള ബിവറേജസ് ഔട്ട്ലെറ്റിൽ സൂക്ഷിച്ചിരുന്ന കാലാവധി കഴിഞ്ഞ മദ്യമാണ് അധികൃതർ നശിപ്പിക്കുന്നത്. കാലാവധി കഴിഞ്ഞ ഇവ ഇനി ഉപയോഗിക്കാൻ സാധ്യമല്ലെന്ന് കാണിച്ച് ബിവറേജ് ഔട്ട്ലെറ്റ് അധികൃതർ എക്സൈസ് കമ്മീഷണർക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
നിർമാണത്തിനുശേഷം വിവിധയിനം ബ്രാൻഡുകളിലുള്ള ബിയറുകൾ ആറുമാസംവരേ ഉപയോഗിക്കാൻ കഴിയൂ. രണ്ടുവർഷംവരെ മാത്രമേ വിദേശ മദ്യക്കുപ്പികളും ഉപയോഗിക്കാനാകുക. സമയപരിധി കഴിഞ്ഞ ഇത്തരം മദ്യം വിൽക്കാൻ പാടില്ലെന്നാണ് ചട്ടം.
ഇതേത്തുടർന്ന് അതത് ഡിസ്റ്റലറികളിലെത്തിച്ച് നശിപ്പിക്കുകയാണ് പതിവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. എക്സൈസിന്റെ ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം മുക്കോലയിലെ ബിവറേജ് ഔട്ട്ലെറ്റിലെത്തി പരിശോധന നടത്തിയിരുന്നു.
ഒന്നാംഘട്ടത്തിൽ ശേഖരിച്ച വിദേശമദ്യവും ബിയറും ഉൾപ്പെട്ട 9877 കുപ്പികളുണ്ടെന്ന് കണ്ടെത്തി. രണ്ടാംഘട്ടത്തിലുള്ള 10360 ബിയർ കുപ്പികളും 1306 വിദേശമദ്യക്കുപ്പികളുമുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഇവ ശേഖരിച്ച് തിരുവല്ലയിലെ ദ ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽസിലേക്ക് അയച്ചു. പരിശോധന ഫലം എത്തിയാൽ ഉടനടി ഇവ നശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post