കോഴിക്കോട്: കോവിഡ് കാലത്തെ പ്രതിസന്ധിയും ഭാര്യയുടെ അസുഖവും വലച്ചതോടെ വടകരയിൽ കാൻസർ രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. തിരുവള്ളൂർ കാഞ്ഞിരാട്ടുതറ കുയ്യാലിൽ മീത്തൽ ഗോപാലൻ(68) ആണ് ഭാര്യ ലീല(63)യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.
ഭാര്യയ്ക്ക് രോഗം മൂർച്ഛിച്ചതും കോവിഡ് കാരണം നേരത്തെ നടത്തിയിരുന്ന ഹോട്ടൽ അടച്ചുപൂട്ടേണ്ടിവന്നതുമാണ് സംഭവത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു.
തിങ്കളാഴ്ച രാവിലെയാണ് ദമ്പതിമാരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ലീലയുടെ മൃതദേഹം ഓഫീസ് മുറിയിലെ കട്ടിലിലും ഗോപാലനെ വരാന്തയിലെ സൺഷേഡിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്. മക്കളില്ലാത്ത ഇരുവരും അനുജന്റെ കൂടെയായിരുന്നു താമസം.
നേരത്തെ വടകരയ്ക്ക് സമീപം ഹോട്ടൽ നടത്തുകയായിരുന്നു ഗോപാൽ. കോവിഡ് കാരണം ഹോട്ടൽ അടച്ചുപൂട്ടേണ്ടി വന്നിരുന്നു. പിന്നീട് പുതിയ സ്ഥലത്ത് വീണ്ടും ഹോട്ടൽ തുടങ്ങാനിരിക്കെ കാൻസർ രോഗിയായ ഭാര്യയ്ക്ക് അസുഖം മൂർച്ഛിച്ചതോടെ ഗോപാലൻ ഏറെ മാനസിക പ്രയാസത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
Discussion about this post